ഇന്ന് ലോകക്ഷീര ദിനം: കൂരാച്ചുണ്ടിലുണ്ട് വിജയത്തിന്റെ പാൽ പുഞ്ചിരി, പ്രവാസമുപേക്ഷിച്ച് ക്ഷീര മേഖലയിൽ വിജയം കൊയ്ത് യുവ കർഷകൻ

കൂരാച്ചുണ്ട് : സമയം പുലർച്ചെ 3.30. സൂര്യൻ ഉദിക്കുംമുമ്പേ കിഴക്കേനകം വീടും ദീപുവുമുണരും . പിന്നെ നേരെ പശു ഫാമിലേക്ക്, അവിടെ പശുവിനെ കുളിപ്പിക്കൽ, ചാണകം വാരൽ, തൊഴുത്ത് വൃത്തിയാക്കൽ. സമയം 6.30. പശുവിനെ കറക്കുന്നതിന്റെ തിരക്ക്. ഏഴുമണിയോടെ സൊസൈറ്റിയിലേക്കുള്ള പാൽ എത്തിച്ചശേഷം, ഫാമിലെത്തിയ ആവശ്യക്കാർക്കുള്ള പാൽ വിതരണം. പത്ത് മണിയോടെ പുല്ലിനായി പറമ്പിലേക്ക് നീങ്ങും. മൂന്ന് ഏക്കർ സ്ഥലത്താണ് പുൽ കൃഷി ചെയ്യുന്നത്. പിന്നെ, വീട്ടിലെത്തി അല്പം വിശ്രമശേഷം വൈകീട്ടോടെ ഇതേ ജോലികൾ വീണ്ടും ആരംഭിക്കും.

കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കേനകത്ത് അബ്രഹാം- വത്സ ദമ്പതികളുടെ 34 കാരനായ മകൻ ദീപുവിന്റെ ഒരു ദിവസം ഇങ്ങനെയാണ്.

കോയമ്പത്തൂർ സിഎംഎസ് കോളേജിൽ നിന്നും എംബിഎ ബിരുദം പഠിച്ചിറങ്ങിയ ഈ ചെറുപ്പക്കാരൻ ജോലിയുടെ സ്റ്റാറ്റസിനെ കുറിച്ചും മറ്റും ചിന്തിക്കാതെ എങ്ങനെ ഈ മേഖലയിൽ എത്തിയെന്ന് വിചാരിക്കുന്നവരുണ്ടാകാം.

എംബിഎ ബിരുദം എടുത്തതിന് ശേഷം ഇരുപത്തി രണ്ടാം വയസിലാണ് ദീപു ദുബായ് എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിൽ ചീഫ് കാഷ്യർ ആയി ജോലിയിൽ കേറിയത്. പിന്നീട് തുടർച്ചയായി എട്ട് വർഷം പ്രവാസ ലോകത്ത് ജോലി ചെയ്യുമ്പോഴും നാട്ടിൽ ഒരു ജോലി എന്നത് മാത്രമായിരുന്നു ദീപുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത്.

പല വഴികൾ മനസ്സിൽ തെളിഞ്ഞു വന്നെങ്കിലും ‘നാടോടികാറ്റ്’ സിനിമയിൽ മോഹൻലാലും, ശ്രീനിവാസനും അഭിനയിച്ച സിനിമ രംഗം ദീപുവിന്റെ മനസിൽ സ്ഥാനം പിടിക്കുകയായിരുന്നു. സിനിമയിൽ ദാസന്റെയും, വിജയന്റെയും പശു വളർത്തൽ പരാജയപ്പെട്ടെങ്കിലും ജീവിതത്തിൽ അത് വിജയത്തിലെത്തിക്കലായിരുന്നു ദീപുവിന്റെ ലക്ഷ്യം. വീട്ടുകാരോട് കാര്യം പറഞ്ഞപ്പോൾ ആദ്യം എതിർപ്പായിരുന്നു ഫലം. നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് റിസ്കും, അധ്വാനവും കൂടുതലുള്ള ക്ഷീര മേഖലയിലേക്ക് വരാനുള്ള തീരുമാനം അറിഞ്ഞവരെല്ലാം നിരുത്സാഹപ്പെടുത്തിയെങ്കിലും ഒരു കൈ നോക്കാൻ തന്നെയായിരുന്നു ദീപുവിന്റെ ഉദ്ദേശം.

അങ്ങനെയാണ് 2020ൽ അഞ്ച് പശുക്കളെ കൊണ്ട് ചെറിയ രീതിയിൽ ഫാം ആരംഭിക്കുന്നത്. കഠിന അധ്വാനം കൊണ്ട് ദീപു ഫാം വിജയത്തിലെത്തിക്കു കയായിരുന്നു.
ഇപ്പോൾ പതിനഞ്ച് കറവപ്പശുക്കൾ, കിടാക്കൾ, എരുമ ഉൾപ്പെടെയുള്ളവയാണ് ഫാമിലെ അംഗങ്ങൾ. പാൽ കൂടുതൽ കിട്ടുന്നഎച്.എഫ് ഇനം പശുക്കളാണ് കൂടുതലായി ഫാമിലുള്ളത്.
ദിവസേന 200 ലിറ്റർ പാൽ കൂരാച്ചുണ്ട് ക്ഷീരോത്പാദക സംഘത്തിൽ അളന്ന് വരുന്ന ദീപു നിലവിൽ സംഘം ഡയറക്ടറുമാണ്. ദീപുവിന് കട്ട സപ്പോർട്ടുമായി അച്ഛനും അമ്മയും ഒപ്പമുണ്ട്.

പൂർണമായി യന്ത്രസഹായത്തോടെ തന്നെയാണ് ദീപു പശുക്കളെ കറക്കുന്നതും, തൊഴുത്ത് വൃത്തിയാക്കുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. മറ്റു ജോലികൾക്കായി ഒരു സഹായിയുണ്ട്. ചാണകം ഉണക്കി ചാക്കിലാക്കി കർഷകർക്ക് വിൽക്കും. ആവശ്യക്കാർക്ക് ഗോമൂത്രവും നൽകും. ബാലുശ്ശേരി ബ്ലോക്കിലെ കഴിഞ്ഞ വർഷത്തിലെ മികച്ച യുവ ക്ഷീരകർഷകനുള്ള അവാർഡും ദീപുവിനും ലഭിച്ചിരുന്നു. ഫാം കുറച്ച് കൂടി വിപുലീകരിച്ച് കൂടുതൽ സജീവമായി ക്ഷീര മേഖലയിൽ തുടരാനാണ് ആഗ്രഹമെന്നാണ് ദീപു പറഞ്ഞു വെക്കുന്നതും

Leave a Reply

Your email address will not be published.