പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പുകാർ സജീവം. വിവിധ കേസുകളിലായി 14 ലക്ഷത്തോളം രൂപ നഷ്ടമായി. പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നായി പതിനഞ്ചോളം പരാതികൾ സൈബർ പോലീസിനുലഭിച്ചു. ‘പിഎം കിസാൻ’ യോജനയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും (എപികെ) വാഴ്സാപ്പിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈയടക്കുന്ന തട്ടിപ്പുകാർ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പുകൾക്കു പിന്നിലെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഉടനടി പരാതി പെട്ടതിനെത്തുടർന്ന് ചില കേസുകളിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാൻ സൈബർ പോലീസിന് കഴിഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ ഇങ്ങനെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പുനൽകി. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പോലീസിനെ വിവരമറിയിക്കാം.