ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കകം പാചക തൊഴിലാളികളുടെ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭിച്ചാലേ പാചക തൊഴിലാളികളുടെ വേതന വിഷയം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റം സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. പിന്നാലെ അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകള്‍ ആണ്. പിന്നാലെ കോടതിയുടെ നിര്‍ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്.
ആ റിപ്പോര്‍ട്ടില്‍ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയം കൂട്ടിച്ചേര്‍ത്തത്. ഒരു സ്‌കൂളില്‍ എല്‍ പിയും യു പിയും ഹൈസ്‌കൂളും ഒരുമിച്ചുള്ളതിനാല്‍ സമയക്രമത്തില്‍ പ്രായോഗികമായി എന്തു ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കണം. അതില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് റിപ്പോര്‍ട്ട് നല്‍കിയവരുമായി തന്നെ ചേര്‍ന്ന് ആലോചിക്കും. കോടതി പത്താം തീയതിക്ക് മുന്‍പ് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് നല്‍കുമെന്നും മന്ത്രി പറഞ്ഞു.