ചെങ്ങോട്ട്കാവ് മുതല്‍ വെങ്ങളം വരെ ദേശീയ പാതയിലൂടെയുള്ള യാത്ര ദുഷ്‌ക്കരം. കൊയിലാണ്ടി-കോഴിക്കോട്ട് റൂട്ടില്‍ ബസ് സര്‍വ്വീസ് അതീവ പ്രയാസത്തിൽ. ഇതു വഴി സർവീസ് നടത്തിയ മുപ്പതോളം ഹ്രസ്വദൂര ബസ്സുകള്‍ വ്യാഴാഴ്ച ഓട്ടം നിര്‍ത്തിയിരുന്നു. റോഡിൽ ക്വാറി വെയിസ്റ്റ് ഇട്ടതോടെ ഏതാനും ബസ്സുകൾ ഓടി. ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്. വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ബസ്സുകള്‍ ഓടാനുളള സാഹചര്യം ഇല്ലെങ്കില്‍ എന്തു ചെയ്യമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചിന്തിക്കുന്നത്.
ദേശീയപാതയോടനുബന്ധിച്ചുളള സര്‍വ്വീസ് റോഡില്‍ നിറയെ കുഴികളാണ്. നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന പൊയില്‍ക്കാവ് ഭാഗത്ത് റോഡില്‍ ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഒട്ടെറെ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി കിടക്കുകയാണ്. ഭാരം കയറ്റിയ ലോറികളും ബസ്സുകളും മുതല്‍ പെട്ടി ഓട്ടോറിക്ഷകള്‍ വരെ കുഴിയില്‍ താഴുന്നുണ്ട്. ഈ സ്ഥിതിയില്‍ എങ്ങനെ വാഹനം ഓടിക്കുമെന്നാണ് ഡ്രൈവര്‍മാര്‍ ചോദിക്കുന്നത്. സ്ഥിരമായി വെള്ളക്കെട്ട് വരുന്ന സ്ഥലമാണ് ചേമഞ്ചേരി പൊയില്‍ക്കാവ് മേഖല. മഴക്കാലത്തിന് മുമ്പെ ഈ ഭാഗത്തെ റോഡ് പണി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ചുരുക്കം തൊഴിലാളികളെ വെച്ചാണ് കരാര്‍ കമ്പനി ഇവിടെ പണിയെടുപ്പിക്കുന്നത്. പൊയില്‍ക്കാവില്‍ നിര്‍മ്മിച്ച അണ്ടര്‍പാസിന് ഇരുവശത്തും റോഡ് മണ്ണിട്ട് ഉയര്‍ത്തുന്ന പണി പതുക്കെയാണ് നടക്കുന്നത്. ഈ ഭാഗത്താണ് വലിയ തോതില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.
ഗതാഗത കുരുക്ക് കാരണം കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് എത്താന്‍ രണ്ടര മണിക്കൂര്‍ സമയമാണ് എടുക്കേണ്ടി വരുന്നതെന്ന് ബസ്സ് ജീവനക്കാര്‍ പറഞ്ഞു. മാത്രമല്ല പല വാഹനങ്ങളും ചെളിയില്‍ പൂണ്ട് കിടക്കുന്ന അവസ്ഥയും ഉണ്ട്. നിലവില്‍ കുഴമ്പ് രൂപത്തിലുള്ള ചെളിയ്ക്ക് മുകളില്‍ ക്വാറി വെയ്സ്റ്റ് ഇടുകയാണ് ചെയ്തത്. ഇതിന്റെ മുകളിലൂടെ ബസ്സ് നീങ്ങുമ്പോള്‍ പൂഴ്ന്നുപോകുന്നതായും ബസ്സ് ജീവനക്കാര്‍ പറഞ്ഞു. പല ബസ്സുകള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റിയതായും ഇവര്‍ പറഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രയായതിനാല്‍ ബസ്സിന്റെ സമയക്രമം പാലിക്കാന്‍ കഴിയില്ല. റോഡിലെ ചെളി നീക്കം ചെയ്തു ക്വാറി വെയ്സ്റ്റ് ഇട്ടാല്‍ മാത്രമേ ബസ്സ് ഓടിക്കാന്‍ കഴിയുള്ളൂ. ദീര്‍ഘ ദൂര ബസ്സുകളും ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും ക്ലേശകരമായ സാഹചര്യത്തെ അതിജീവിച്ച് ഓടുന്നുണ്ട്.