വടകര: താലൂക്കിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു.പല റേ ഷൻ കടകളിലും റേഷൻ സാധനങ്ങളുടെ വിതരണം സുഗമമായി നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. സപ്ലൈകോയാണ് നിലവിൽ റേഷൻ വിതരണം നടത്തുന്നത്. സപ്ലൈകോ ഇതിനായി കരാർ നൽകിയവർക്ക് ഭീമമായ തുക കുടിശ്ശിക വന്നതാണ് റേഷൻ മുടങ്ങുന്നതിന്റെ കാരണം. താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും മോണിറ്ററിങ്ങ് സമിതി രൂപീകരിക്കുമെന്ന് സിവിൽസപ്ലൈ വിഭാഗം യോഗത്തെ അറിയിച്ചു.
നിറം നൽക്കുന്നത് പലഹാരങ്ങളിൽ പരാമവധി ഒഴിവാക്കാൻ ബേക്കറി വ്യാപാരികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് ഫുഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. വില വിവരപ്പട്ടിക സ്ഥാപിക്കാത്ത കടകൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇറച്ചി കോഴിക്ക് കടകളിൽ തോന്നിയ വില വാങ്ങുന്നതായി യോഗത്തിൽ പരാതി ഉയർന്നു. ഈ കാര്യത്തിൽ വിപണിയിൽ ഇടപെടും. വിവിധ വകുപ്പ് മേധാവികളെ പങ്കെടുപ്പിച്ച് മൂന്ന് മാസത്തിൽ ഒരിക്കൽ സമിതി യോഗം ചേരണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഈ കാര്യം പരിഗണിക്കുമെന്ന് ആർ ഡി ഒ പറഞ്ഞു. ആർ ഡി ഒ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, പഞ്ചായത്ത് പ്രസിഡൻറുമാരായ പി പി ചന്ദ്രശേഖരൻ (ചോറോട്), പി ശ്രീജിത്ത് (ഒഞ്ചിയം), ആയിഷ ഉമ്മർ (അഴിയൂർ), സമിതി അംഗങ്ങളായ പി പി രാജൻ , പ്രദീപ് ചോമ്പാല , പ്രസാദ് വിലങ്ങിൽ, താലൂക്ക് സപ്ലെ ഓഫീസർ എൻ ജയൻ എന്നിവർ സംസാരിച്ചു.