മാഹി ഉൾപ്പെടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ വില വർധിച്ചു. വിവിധയിനം മദ്യത്തിന് 10 മുതൽ 20 ശതമാനം വരെയാണ് വർധിച്ചിരിക്കുന്നത്. എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വില വർധിച്ചത്. 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. വലിയ തോതിലുള്ള വിലവർധന മദ്യവില്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണ് 20 ശതമാനത്തോളമാക്കി കുറച്ചിരിക്കുന്നത്.
അതേസമയം മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ്) വ്യക്തമാക്കി. പഴയ മദ്യം പുതിയ വിലയ്ക്ക് വിൽക്കുന്ന മദ്യശാലകൾക്ക് 2011-ലെ പുതുച്ചേരി ലീഗൽ മെട്രോളജി (എൻഫോഴ്‌സ്‌മെന്റ്) കൺട്രോളർ റൂൾസ് പ്രകാരം പരമാവധി പിഴ ചുമത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.