കൂരാച്ചുണ്ട് : കക്കയം – തലയാട് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ കക്കയം – കരിയാത്തുംപാറ ഭാഗത്തേക്കുള്ള മുഴുവൻ ബസ് സർവീസുകളും മുടങ്ങി. വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തു നിന്ന് തലയാട് വഴി മാത്രമാണ് ബസ് സർവീസ് ഉള്ളത്. ജോലിക്ക് പോകുന്നവരും വിവിധ കോളേജുകളിലും സ്കൂളുകളിലും ഉപരിപഠനം നടത്തുന്നവരുമായി കക്കയം, കരിയാത്തുംപാറ മേഖലയിൽ നിന്നുള്ളവർ ബസ് സർവീസില്ലാത്തതിനെ തുടർന്ന് പ്രയാസം നേരിടുകയാണ്. സമയത്ത് ജോലിസ്ഥലത്ത് എത്താനും തിരിച്ചു വീട്ടിൽ എത്താനും ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ആശ്രയിക്കുന്നത്.
കൂരാച്ചുണ്ട് വഴി കോഴിക്കോട്ടേക്ക് ബസ് സർവീസ് വേണമെന്ന് കാലങ്ങളായി ആവശ്യമായിരുന്നണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്. സ്കൂൾ, ബാങ്ക്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, പോലീസ് സ്റ്റേഷൻ തുടങ്ങി ഒട്ടേറെ സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കൂരാച്ചുണ്ടിലേക്ക് ബസ് സൗകര്യമില്ലാത്തതിനാൽ സ്വന്തമായി വാഹനമില്ലാത്തവർ ഒന്നുങ്കിൽ നടക്കണം അല്ലെങ്കിൽ ഓട്ടോറിക്ഷയെ ആശ്രയിക്കണം. കക്കയത്ത് നിന്ന് കൂരാച്ചുണ്ടിലേക്കുള്ള ഓട്ടോ കൂലി 250 രൂപയാണ്. നിത്യേന കൂരാച്ചുണ്ടിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് ഇത് താങ്ങാവുന്നതിനപ്പുറമാണ്. ഇവിടത്ത്കാർ നിരവധി തവണ അപേക്ഷകളുമായി പലതവണ ഓഫീസുകളും കയറിയിറങ്ങിയെങ്കിലും പരിഹാരമായിട്ടില്ല. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കക്കയത്തേക്ക് കൂരാച്ചുണ്ട് വഴി ബസ് സർവീസ് ഏർപ്പെടുത്തിയാൽ അത് വിനോദ സഞ്ചാരമേഖലയ്ക്കും ഉപകാരപ്രദമാകും.
‘സർവീസ് കക്കയത്തേക്ക് നീട്ടണം’
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രാ നിരോധനം ദിവസങ്ങളോളം നീണ്ടു നിൽക്കാൻ സാധ്യതയുള്ളതിനാൽ നിലവിൽ കോഴിക്കോട് നിന്ന് കല്ലാനോട് വരെ സർവീസുള്ള ബസുകളുടെ സർവീസ് കക്കയം വരെ നീട്ടണമെന്ന് സെൽഫി ജനശ്രീ കക്കയം ആവശ്യപ്പെട്ടു. ഡെന്നീസ് കമ്പകത്തേൽ അധ്യക്ഷത വഹിച്ചു. ജോസ് വലിയപറമ്പിൽ, അനു വല്ലയിൽ, അജി കണിച്ചേരി, ബിബിൻ വെളിയംകുളം, ഷൗക്കത്ത് മായൻകുന്നത്ത്, മോഹനൻ പാറക്കൽ, സ്റ്റെല്ല തോട്ടുങ്കൽ എന്നിവർ സംസാരിച്ചു.
അതേസമയം കനത്ത മഴയിൽ കക്കയം – തലയാട് റോഡിൽ മലയോര ഹൈവേ നിർമ്മാണം നടക്കുന്ന 28ാം മൈൽ – തലയാട് ഭാഗത്ത് തിങ്കളാഴ്ച ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത തടസം പരിഹരിക്കപ്പെട്ടില്ല. പ്രതികൂല കാലാവസ്ഥ കാരണമാണ് മലയോര ഹൈവേയിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയാത്തത്. കല്ലും മണ്ണും മരങ്ങളും പതിച്ച് റോഡ് മൂടിപ്പോയ അവസ്ഥയിലാണ്. ബുധനാഴ്ച മണ്ണ് നീക്കൽ ആരംഭിച്ചിട്ടുണ്ടെങ്കിലും പൂർണമായിട്ടില്ല. കക്കയം – കരിയാത്തുംപാറ ഭാഗത്തേക്കുള്ള യാത്രക്കാർ കിലോമീറ്ററുകൾ ചുറ്റി ബാലുശ്ശേരി – കൂരാച്ചുണ്ട് വഴിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ബസ് സർവീസ് പൂർണമായും നിലച്ചത് കാരണം യാത്രക്കാർ വലിയ പ്രയാസമാണ് നേരിടുന്നത്. ഈ മേഖലയിൽ ധാരാളം സ്ഥലങ്ങളിൽ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.