പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ തുടര്‍ പഠനം ഹൈക്കോടതി തടഞ്ഞു. റാഗിങ് വിരുദ്ധ നിയമം അനുസരിച്ച് 19 വിദ്യാര്‍ഥികളുടെ തുടര്‍ പഠനം തടഞ്ഞ സര്‍വകലാശാലാ തീരുമാനം ശരിവെച്ചാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവ്. ഇതുപ്രകാരം മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് ഒരു കാമ്പസിലും വിദ്യാഭ്യാസത്തിനായി പ്രവേശനം നേടാനാവില്ല.
19 വിദ്യാര്‍ഥികള്‍ക്ക് മണ്ണൂത്തി കാമ്പസില്‍ പ്രവേശനത്തിന് അനുമതി നല്‍കിയ ഉത്തരവ് ചോദ്യം ചെയ്‌ത് ജെ എസ് സിദ്ധാര്‍ഥൻ്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിൻ്റെ തീരുമാനം. സിംഗിള്‍ ബെഞ്ച് ഉത്തരവ് അനുസരിച്ച് സര്‍വകലാശാല നേരത്തെ പുനരന്വേഷണം നടത്തിയാണ് 19 വിദ്യാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ഈ ഉത്തരവ് ശരിവെച്ചാണ് ജസ്‌റ്റിസുമാരായ അമിത് റാവല്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി.
ജനുവരിയില്‍ പ്രതികള്‍ക്ക് തുടര്‍പഠനത്തിന് സര്‍വകലാശാല അനുമതി നല്‍കിയിരുന്നു. ആൻ്റി റാഗിങ് കമ്മിറ്റി അന്വേഷണത്തിനു പിന്നാലെ പഠനവിലക്ക് നേരിട്ട വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വകലാശാല ഇവര്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കിയത്. മണ്ണൂത്തി ക്യാംപസില്‍ താല്‍ക്കാലികമായി പഠനം തുടരാമെന്നും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കില്ലെന്നുമായിരുന്നു സര്‍വകലാശാല വിദ്യാര്‍ഥികളെ അറിയിച്ചത്.
ക്രൂരമായ റാഗിങ്ങിനെത്തുടര്‍ന്ന് 2024 ഫെബ്രുവരി 18നാണ് വെറ്ററിനറി സര്‍വകലാശാലയുടെ പൂക്കോട് കാമ്പസ് ഹോസ്‌റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് സിദ്ധാര്‍ഥന്‍ ഇരയായതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. ഇതോടെ മകൻ്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തെത്തുകയായിരുന്നു.