കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങൾ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം

കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങൾ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. ആക്ഷേപം സ്വീകരിക്കലും പരിശോധനയും ഹിയറിംഗുമെല്ലാം പ്രഹസനമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഭരണത്തിൻ്റെ ബലത്തിൽ സി.പി.എം നടത്തിയ ജനാധിപത്യക്കശാപ്പാണിത്. ഗുരുതരമായ ആക്ഷേപങ്ങളൊന്നും പരിഗണിക്കാതെ ചില പഞ്ചായത്തുകളിൽ മാത്രം നിസാരമായ മാറ്റങ്ങൾ വരുത്തിയാണ് അന്തിമ വിജ്ഞാപനം തയ്യാറാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വാർഡ് വിഭജനത്തിൻ്റെ കരട് വിജ്ഞാപനത്തിനെതിരെ വ്യാപകപരാതികളാണ് സംസ്ഥാനത്തുടനീളം ഉയർന്നത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സി.പി.എമ്മിൻ്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മിക്കയിടങ്ങളിലും റിപ്പോർട്ട് തയ്യാറാക്കിയത്. പാർട്ടി ഓഫീസിൽ നിന്നും തയ്യാറാക്കിയ റിപ്പോർട്ട് ഭരണസ്വാധീനത്തിൽ ഉദ്യോഗസ്ഥരിൽ അടിച്ചേൽപ്പിക്കുകയാണുണ്ടായത്. പതിനാറായിരത്തിലേറെ പരാതികൾ കമ്മീഷൻ മുമ്പാകെ എത്തിയിട്ടുണ്ട്. ഇതിൽ നടത്തിയ പരിശോധനയും ജില്ല തലങ്ങളിൽ നടത്തിയ ഹിയറിംഗുമെല്ലാം ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമായിരുന്നു. പരിശോധന ഉദ്യോഗസ്ഥരുടെ ഭേദഗതി നിർദ്ദേശം സംബന്ധിച്ച് സെക്രട്ടറിമാരുടെ അഭിപ്രായം തേടിയ നടപടിയും വിചിത്രമാണെന്നും പി.എം.എ സലാം പറഞ്ഞു.

സിപിഎം നിർദ്ദേശ പ്രകാരം റിപ്പോർട്ട് തയ്യാറാക്കിയ സെക്രട്ടറിമാർ ഭേദഗതി സംബന്ധിച്ചും പാർട്ടിയുടെ താൽപ്പര്യപ്രകാരമാണ് മറുപടി നൽകിയത്. ഇതിനെ വിശ്വാസത്തിലെടുത്ത നിലപാട് പരിഹാസ്യമാണ്. സർക്കാറിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമാണ്. ഇത് മൂലം തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഇത് മറികടക്കാൻ കൃത്രിമ മാർഗ്ഗത്തിലൂടെ ജനാധിപത്യ അട്ടിമറിക്കാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതെല്ലാം ജനം വിലയിരുത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ വലിയ ആഘാതമാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published.