കോഴിക്കോട്: പുതിയകടവ് ബീച്ചിന് സമീപം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും മകനായ ഏഴുവയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ തടഞ്ഞുവെച്ച രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ചാക്കില്‍ കയറ്റി കുട്ടിയെ കൊണ്ടുപോകാനായിരുന്നു ശ്രമമെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.
ഇതരസംസ്ഥാനക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് പോലീസിന്റെ പിടിയിലായത്. മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വീടിനു തൊട്ടടുത്ത് നിന്ന് സംസാരിക്കുമ്പോൾ ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ നോക്കിയതായും ഇതുകണ്ടുനില്‍ക്കുകയായിരുന്ന തങ്ങള്‍ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ താഴെയിട്ട് ഓടിയതായും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു.