ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളിൽ പ്രസാദ ഊട്ടിനായി ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാനൊരുങ്ങി ദേവസ്വം

ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളിൽ പ്രസാദ ഊട്ടിനായി ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാനൊരുങ്ങി ദേവസ്വം ഭരണസമിതി. ക്ഷേത്രം പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ടിനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ ആണ് തീരുമാനം. കൂടാതെ പ്രസാദ ഊട്ട് വിളമ്പുന്നവര്‍ തൊപ്പിയും ​ഗ്ലൗസും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നു മുതലാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുപോലെ ഷര്‍ട്ട് അഴിച്ചു വേണം പ്രസാദ ഊട്ടിനായി പ്രവേശിക്കാന്‍ എന്നതാണ് നിലവിലെ രീതി. വളരെക്കാലമായി ഈ രീതിയാണ് നിലനിന്ന് പോരുന്നത്. ഭക്തരോട് ഷര്‍ട്ട് ഊരിമാറ്റാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നത് പലപ്പോഴും തർക്കങ്ങൾക്ക് കാരണമാകാറുണ്ട്. ജൂണ്‍ മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് കരുതുന്നത്.

അതേസമയം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം വീതികൂട്ടുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടം ഇടുങ്ങിയതായതിനാല്‍ തന്നെ ദര്‍ശനത്തിനുള്ള ക്യൂ ശ്രീകോവിലിനു മുന്നിലുള്ള ഇടനാഴിയിലെത്തുമ്പോള്‍ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിനുള്ളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മാനേജ്മെന്റ് കമ്മിറ്റി പരിശോധിച്ചുവരികയാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു. വാസ്തു വിദഗ്ദ്ധനും ജ്യോതിഷിയുമായ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി ക്ഷേത്രം സന്ദര്‍ശിക്കുകയും പ്രവേശന കവാടത്തിന്റെ വീതികൂട്ടലുമായി ബന്ധപ്പെട്ട വാസ്തു വശങ്ങള്‍ വിശകലനം നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published.