ഐബി ഉദ്യോഗസ്ഥയായ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിന്റെ ചാറ്റുകള്‍ പൊലീസിന് ലഭിച്ചു. നീ എപ്പോള്‍ മരിക്കുമെന്ന് സുകാന്ത് യുവതിയോട് ചോദിക്കുന്നതും അതിന് ഓഗസ്റ്റ് 9 ന് മരിക്കുമെന്ന് യുവതി സുകാന്തിന് മറുപടി സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സുകാന്തിന്റെ ഐ ഫോണില്‍ ടെലഗ്രാം വഴി നടത്തിയ ചാറ്റുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സുകാന്തിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിന് ശക്തി പകരുന്ന ചാറ്റുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. എനിക്ക് നിന്നെ വേണ്ടെന്ന് സുകാന്ത് യുവതിയോട് ചാറ്റില്‍ പറയുന്നു. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താത്പര്യമില്ലെന്ന് യുവതി മറുപടി നല്‍കുന്നു.
നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാന്‍ പറ്റൂവെന്ന് സുകാന്ത് പറയുന്നു. അതിന് ഞാനെന്ത് ചെയ്യണമെന്ന യുവതിയുടെ ചോദ്യത്തിന് നീ പോയി ചാകണം എന്നായിരുന്നു സുകാന്തിന്റെ മറുപടി. നീ എന്ന് ചാകുമെന്നും ഇയാള്‍ ചോദിക്കുന്നു. അതിന് തുടക്കത്തില്‍ മറുപടി പറയാതിരുന്നതിനെത്തുടര്‍ന്ന് സുകാന്ത് ആവര്‍ത്തിച്ച് ഇക്കാര്യം ചോദിക്കുന്നു. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 9 ന് മരിക്കുമെന്ന് യുവതി മറുപടി പറയുന്നുമുണ്ട്. സുകാന്തിന്റെ ബന്ധുവിന്റെ മുറിയില്‍ നിന്നാണ് പൊലീസിന് ഇയാള്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ലഭിച്ചത്. ഒളിവില്‍ പോകുന്നതിന് തലേന്ന് ഈ മുറിയില്‍ സുകാന്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഫോണ്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ അതിലെ വാട്‌സ് ആപ്പ്, ടെലഗ്രാം ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഫോണ്‍ പൊലീസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പിന്നീട് വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫോണ്‍ തിരികെ വാങ്ങി വിദഗ്ധ പരിശോധന നടത്തിയത്. ഫെബ്രുവരി ഒമ്പതിന് നടത്തിയ ചാറ്റിന്റെ വിശദാംശങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ വിവരങ്ങള്‍ തെളിവുകള്‍ സഹിതം അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ചാറ്റ് നടത്തിയതിന് ഒരു മാസത്തിന് ശേഷമാണ് യുവതി ജീവനൊടുക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. സുകാന്തിനെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസിനെ ഹൈക്കോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.