കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി

നാടിനെ നടുക്കിയ കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിഷയത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ഫയർഫോഴ്സിന്റെ നേതൃത്വത്തിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. 

പുതിയ ബസ് സ്റ്റാന്റിൽ തീപിടിത്തമുണ്ടായ ഭാഗത്ത് മാത്രം നിലവിൽ ഗതാഗത നിയന്ത്രണമുണ്ട്. പൂർണമായും സ്റ്റാൻഡിൽ നിന്നുള്ള ബസ് ഗതാഗതത്തിന് നിയന്ത്രണം ഇല്ല. പത്ത് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് തീ പൂർണമായും അണക്കാനായത്. . തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണ റിപ്പോർട്ട് ഫയർ ഡിപ്പാർട്ട്മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്കും കൈമാറും.

തീപിടുത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. പിന്നീട് തീ പടർന്ന് പിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.