കോഴിക്കോട്: ഇലകളെല്ലാം വാടിക്കരിഞ്ഞു അപൂർവ്വ രോഗത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്ന ഈന്ത് മരങ്ങളുടെ വംശനാശം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എസ് വൈ എസ്.
സൈകാഡ് സ്കെയിലുകൾ അഥവാ ശൽക്ക കീടങ്ങൾ എന്നറിയപ്പെടുന്ന ചെറിയ പ്രാണികൾ ഈന്തപ്പനയുടെ നീര് തിന്ന് നശിപ്പിക്കുകായാണ് ചെയ്യുന്നത്. തത്ഫലമായി നീരുണങ്ങി ഓലകൾ കരിഞ്ഞുണങ്ങുന്നു. മലബാർ മേഖലയിൽ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗങ്ങളിൽ ആണ് ഈന്ത് മരങ്ങൾ കൂടുതലായി കാണപ്പെടുന്നത്.
ഈന്ത് ഒരു വാണിജ്യ വിള അല്ലാത്തതിനാല്‍ വലിയ കോലാഹലമോ ഈന്ത് സംരക്ഷണ ജാഥകളോ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ ഈ നിസംഗത തുടരുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഔഷധ വൃക്ഷത്തെ എന്നെന്നേക്കുമായി നശിപ്പിക്കും.
രോഗബാധിത മരങ്ങളുടെ ഇലകൾ മുറിച്ചെടുത്ത് തീയിട്ടും മരങ്ങളിൽ സോപ്പ് ലായനി തളിച്ചുമെല്ലാം കീടങ്ങളെ ഒരു പരിധി വരെ തുരത്താൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. എന്നാൽ കാറ്റിലൂടെ അതിവേഗം പടരുന്ന രോഗത്തെ ഇങ്ങനെ ഒറ്റപ്പെട്ട പരിഹാരമാർഗങ്ങളിലൂടെ പ്രതിരോധിക്കാനാവില്ല. പകരം പ്രാദേശിക ഭരണകൂടങ്ങളോ കൃഷി വകുപ്പൊ മുൻ കൈ എടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഇത് സംബന്ധമായി കൃഷി വകുപ്പിനും മുഖ്യമന്ത്രിക്കും നിവേദനം നൽകിയതായി എസ് വൈ എസ് കോഴിക്കോട് നോർത്ത് ജില്ല ഭാരവാഹികൾ അറിയിച്ചു.
അതോടൊപ്പം കൃഷിവകുപ്പുമായി സഹകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾക്ക് എസ് വൈ എസ് സാന്ത്വനം ടീം നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് മുനീർ സഖാഫി ഓർക്കാട്ടേരി അധ്യക്ഷത വഹിച്ചു. സാമൂഹിക കാര്യ സെക്രട്ടറി അബ്ദുലത്തീഫ് വാളൂർ, സാന്ത്വനം സെക്രട്ടറി യൂസുഫ് ലത്തീഫി സംസാരിച്ചു. സി കെ റാഷിദ് ബുഹാരി, കെ അബ്ദു റഹ്‌മാൻ സഖാഫി, അബ്ദുൽ ഹകീം കാപ്പാട്
അബ്ദുൽ കരീം നിസാമി അസ്‌ലം സഖാഫി, സംബന്ധിച്ചു. ടി കെ റിയാസ് സ്വാഗതവും ഫാറൂഖ് വാണിമേൽ നന്ദിയും പറഞ്ഞു.