ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ പുറത്തുവിട്ടു. സീസണിലെ ബാക്കി മത്സരങ്ങള്‍ മെയ് 17ന് ആരംഭിക്കും.
രണ്ട് ഞായറാഴ്ചകളിലെ ഡബിള്‍ ഹെഡറുകള്‍ ഉള്‍പ്പെടെ 17 മത്സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ആറ് വേദികളിലായാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. ഫൈനല്‍ മത്സരം ജൂണ്‍ മൂന്നിന് നടക്കുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും ബിസിസിഐ പുറത്തുവിട്ടു. ഒന്നാം ക്വാളിഫയര്‍ പോരാട്ടം മെയ് 29ന് നടക്കുമ്പോള്‍ എലിമിനേറ്റര്‍ മത്സരം മെയ് 30ന് നടക്കും. രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിന് നടക്കും. പിന്നാലെ ജൂണ്‍ മൂന്നിന് കിരീടപ്പോരാട്ടത്തോടെ സീസണ്‍ അവസാനിക്കും. സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും നടന്ന വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിസിസിഐയുടെ തീരുമാനം. പ്ലേ ഓഫ് വേദികളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.