“വടകര രക്ത സ്മരണകളുടെ ഇരുപത്തിമൂന്ന് വർഷങ്ങൾ..”
കേരളത്തിൻ്റെ പൊതു സമൂഹത്തെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയ, ഫയര്‍ & റെസ്‌ക്യു സര്‍വ്വീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വേദന നിറഞ്ഞരോർമ്മയാണ് വടകര വെള്ളികുളങ്ങര കിണര്‍ ദുരന്തം
2002 മെയ് 11 നാണ് കോഴിക്കോട് ജില്ലയിലെ വടകര വെള്ളിക്കുളങ്ങരയിൽ കിണർ ഇടിഞ്ഞതിനെ തുടർന്ന് 3 പേർ മണ്ണിനടയിൽ അകപ്പെട്ടത്. വടകര നിലയത്തിൽ നിന്നുമുള്ള സേനാംഗങ്ങൾ മുക്കാൽ ഭാഗത്തോളം ഇടിഞ്ഞുതാണ കിണറ്റിൽ നിന്നും ഒരാളെ അതിസാഹസികമായി രക്ഷപ്പെടുത്തുകയും മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ്, രക്ഷാപ്രവർത്തനത്തിനിടയിൽ നിസ്സഹായരായി മരണപ്പെട്ട എം.ജാഫർ, കെ.കെ.രാജൻ, ബി.അജിത് കുമാർ എന്നീ രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇരുപത്തിമൂന്ന് വർഷങ്ങൾ പൂർത്തിയാവുന്നു.
ഏറെ ഉത്തരവാദിത്വത്തോടെയും ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും ചെയ്ത ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ബാക്കിപത്രമാണ് ദുരന്തത്തിൻ്റെ നേർ കാഴ്ചകൾ. അപരന്റെ ജീവന് സ്വന്തം ജീവനേക്കാൾ വില നൽകി സേവന സന്നദ്ധതക്കിടെ മരണം തട്ടിയെടുക്കുകയായിരുന്നു.
ഫയർ സർവ്വീസിലെ ഓരോ സേനാംഗവും അവരവരുടെ കർമ്മ പഥത്തിൽ
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും സ്വയം സുരക്ഷിതരാകുവാനുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ അനുസ്മരണദിനങ്ങളും.
സ്വപ്നങ്ങളും അഭിലാഷങ്ങളും നാടിന് വേണ്ടി ത്യജിച്ച് ധീരതയുടെ നാനാർത്ഥങ്ങളായി മനുഷ്യമനസ്സുകളിൽ കൂടിയിരിക്കുന്ന ധീര രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പങ്ങൾ…!