ഒള്ളൂര്: ഒള്ളൂര്‍ക്കടവ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടും റോഡ് വികസനം പൂര്‍ത്തിയാകാത്തത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. അത്തോളി ഉള്ളിയേരി റോഡിലെ കൂമുള്ളി, പുത്തഞ്ചേരി വഴി വരുന്ന വാഹനങ്ങള്‍ ഒളളൂര്‍ക്കടവ് പാലം കടന്ന് ചേലിയ ചെങ്ങോട്ടുകാവ് വഴി ദേശീയ പാതയില്‍ എളുപ്പമെത്താം. പക്ഷെ കൂമുള്ളി, ഒള്ളൂര്‍ക്കടവ് റോഡ് പലയിടത്തും തകര്‍ന്ന നിലയിലാണ്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍പ്പെടുത്തി കൂമുള്ളി, പുത്തഞ്ചേരി ഒള്ളൂരങ്ങാടി, കന്നൂര് സബ്ബ് സ്റ്റേഷന്‍ വരെയും തുടര്‍ന്ന് കന്നൂര്, ചിറ്റാരിക്കടവ്, മനാട്, ഇല്ലത്ത് താഴ വരെയും റോഡ് പുനരുദ്ധരിക്കുന്നുണ്ട്. ഏഴേ മുക്കാല്‍ കോടി രൂപ ചെലവിലാണ് ഈ റോഡിന്റെ പ്രവർത്തി നടക്കുന്നത്. ഒള്ളൂര് അങ്ങാടി മുതല്‍ പുതുതായി നിര്‍മ്മിച്ച പാലം വരെ റോഡ് വികസനത്തിന് 60 ലക്ഷം രൂപയുടെ പദ്ധതിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.അജിത പറഞ്ഞു. എന്നാല്‍ ഇതിന്റെ പ്രവർത്തി ആരംഭിച്ചിട്ടില്ല. കൂമുള്ളി ഒള്ളൂര്‍ അങ്ങാടി റോഡില്‍ റോഡില്‍ ചിലയിടങ്ങളില്‍ ഓവ് ചാലുകളുടെയും റോഡ് ഉയര്‍ത്തുന്നതിന്റെയും പ്രവർത്തികള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. പള്ളിക്കുന്ന് ഭാഗത്തെ റോഡരികിലെ പാറക്കൂട്ടം പൊട്ടിച്ചു നീക്കുന്ന പണി ഇതോടൊപ്പം ഉണ്ട്. കുടിവെളള പദ്ധതിയുടെ പൈപ്പ് കീറിയിടില്‍ പാറ പൊട്ടിച്ചാലെ പൂര്‍ത്തിയാകുകയുള്ളു.
കൊയിലാണ്ടി ഭാഗത്ത് ഒള്ളൂര്‍ക്കടവ് പാലം മുതല്‍ ചേലിയ അങ്ങാടി വരെ റോഡ് തകര്‍ന്ന് കിടപ്പാണ്. ചേലിയ മുതല്‍ ചെങ്ങോട്ടുകാവ് വരെയും റോഡിന് വേണ്ടത്ര വികസനം ആയിട്ടില്ല. ചെങ്ങോട്ടുകാവ് ചേലിയ റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനടക്കം 14 കോടി രൂപയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. എന്നാല്‍ നിലവിലുള്ള റോഡ് പുനരുദ്ധരിക്കുന്നതിനായി രണ്ടര കോടി രൂപയുടെ പദ്ധതിയ്ക്ക് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. രണ്ടര കോടി രൂപ കൊണ്ട് ചിലയിടങ്ങളില്‍ ഓവ് ചാലുകളും മറ്റും ഉണ്ടാക്കും. നാല് മീറ്റര്‍ വീതിയില്‍ റോഡ് ടാര്‍ ചെയ്യും. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെയുളള വികസന പദ്ധതിയ്ക്ക് 14 കോടിയിലധികം തുക വേണ്ടി വരും. രണ്ടേ മുക്കാല്‍ കിലോമീറ്റര്‍ ദൂരമുളള ഈ റോഡിന് പലയിടങ്ങളിലും വീതിയോ, സൗകര്യങ്ങളോ ഇല്ല. വളവും തിരിവുമുളള റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് പോകാനെ കഴിയുന്നില്ല. ചെങ്ങോട്ടുകാവ് ടൗണില്‍ ദേശീയപാതയുമായി ഈ റോഡ് സന്ധിക്കുന്നിടത്തും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണ്. സര്‍വ്വീസ് റോഡിന് വീതിയില്ലാത്തതിനാല്‍ ചേലിയ റോഡ് വഴി വരുന്ന വാഹനങ്ങള്‍ പൊയില്‍ക്കാവ് അണ്ടര്‍പാസ് കടന്നു വേണം കൊയിലാണ്ടി ടൗണിലെത്താന്‍. ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ സര്‍വ്വീസ് റോഡിന് കൂറച്ച് കൂടി വീതി കൂട്ടി ടൂ വേ സംവിധാനം ഏര്‍പ്പെടുത്തണം.
ചെങ്ങോട്ടുകാവ് ചേലിയ ഒള്ളൂര്‍ക്കടവ് റോഡിലെ പാലം ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. ചെങ്ങോട്ടുകാവില്‍ നിന്ന് അത്തോളി റോഡിലേക്ക് എളുപ്പമെത്താമെന്ന് കരുതി വലിയ ലോറികളടക്കം ഇതു വഴി പോകുമെങ്കിലും പലയിടത്തും തട്ടിയും തടഞ്ഞും വേണം യാത്ര ചെയ്യാന്‍. റോഡ് വീതി കൂട്ടി വികസിപ്പിച്ചാലെ കോടികള്‍ മുടക്കി പണിത ഒള്ളൂര്‍ക്കടവ് പാലം കൊണ്ട് പ്രയോജനം കിട്ടുകയുള്ളു.