നിർമ്മാണമേഖലയിൽ യുവതീയുവാക്കൾക്ക് തൊഴിൽ നല്കുന്ന പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റി. കെട്ടിടം, റോഡ്, പാലം നിർമ്മാണങ്ങളുടെ വിവിധ തൊഴിൽമേഖലകളിലാണു നിയമനം. തെരഞ്ഞെടുക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യാപരിശീലനം നല്കിയാണു നിയമിക്കുന്നത്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഊരാളുങ്കൽ സൊസൈറ്റിതന്നെ പ്ലേസ്മെന്റ് ഉറപ്പുനല്കുന്ന പദ്ധതിയിൽ പത്താംതരമോ പ്ലസ് ടൂവോ ജയിച്ചവർക്ക് അപേക്ഷിക്കാം. നിർമ്മാണപ്രവൃത്തിയിൽ പരിചയമുള്ളവർക്കു മുൻഗണന. ശാരീരികക്ഷമതയും മാനദണ്ഡമാണ്. പ്രായം 18 – 25 വയസ്. മേയ് 14-നകം https://forms.gle/bMto9aiAtmWLno5d9 എന്ന ലിങ്ക് വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക് 9072556742 എന്ന നമ്പരിൽ വിളിക്കാം.
തെരഞ്ഞെടുക്കുന്നവർക്ക് സൊസൈറ്റിയുടെ ചുമതലയിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനി(IIIC)ലാണു പരിശീലനം. തൊഴിൽവകുപ്പിന്റെ ഉടമസ്ഥതയിൽ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) നു കീഴിലുള്ള സ്ഥാപനമാണിത്.
കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസി(KASE)ന്റെയും രാജ്യത്തെ മറ്റു പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണു പരിശീലനം. തിയറിയും പ്രാക്റ്റിക്കലും ഉൾപ്പെടുന്ന ആറുമാസത്തെ നൈപുണ്യപരിശീലനം ക്ലാസുമുറികളിലും അത്യാധുനിക ലാബിലും ഊരാളുങ്കൽ സൊസൈറ്റിയുടെ വർക് സൈറ്റുകളിലുമായാണ് നടക്കുക. ബാക്കി ആറുമാസം പൂർണ്ണമായും വർക് സൈറ്റുകളിലെ അപ്രന്റീസ്ഷിപ്പുമാണ്. പരിശീലനത്തിനിടയിലും അവസാനവും പ്രായോഗിപരിജ്ഞാനം പരിശോധിക്കാൻ ടെസ്റ്റുകൾ ഉണ്ടാകും.
ബിൽഡിങ്, റോഡ് ടെക്നോളജികളിൽ ഐഐഐസിയിൽ നടക്കുന്ന തിയറി ക്ലാസുകൾ ഊരാളുങ്കൽ സൊസൈറ്റിയിലെ പരിചയസമ്പന്നരായ എൻജിനീയർമാരും ഐഐഐസിയിലെ നിർമ്മാണവ്യവസായവിദഗ്ദ്ധരും നയിക്കും. ബാർ ബെൻഡിങ്, സ്റ്റേജിങ്, സ്കഫോൾഡിങ്, ഷട്ടറിങ്, കോൺക്രീറ്റ്, റോഡ് ജോലികൾ തുടങ്ങി നിർമ്മാണവുമായിബന്ധപ്പെട്ട എല്ലാ പ്രക്രിയകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയിൽ ഐഐഐസിയിലെ അദ്ധ്യാപകരും ഊരാളുങ്കൽ സൊസൈറ്റിയിലെ ലീഡർമാരും എൻജിനീയർമാരും ആണു പരിശീലനം നല്കുന്നത്.
ആദ്യഘട്ടത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ളവർക്കാണു പ്രവേശനം. തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലയിൽനിന്നുള്ളവർക്കും അവസരമുണ്ടാകും.
രാജ്യത്തു രാഷ്ട്രനിർമ്മാണത്തിനു വിദഗ്ദ്ധരുടെ ആവശ്യം വർദ്ധിച്ചുവരുന്നതു പരിഗണിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി ഇങ്ങനെയൊരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. നിർമ്മാണരംഗത്ത് സവിശേഷമായ തൊഴിൽസംസ്ക്കാരത്തോടെ വിദഗ്ദ്ധതൊഴിൽസേനയെ വാർത്തെടുക്കുകയാണു ലക്ഷ്യം. രാജ്യത്തെ അക്കാദമികലോകവും നിർമ്മാണവ്യവസായവും ഇതിനായി കൈകോർക്കുകയാണ്. യുവാക്കൾ തൊഴിലിനായി വിദേശങ്ങളിൽ പോകുന്ന സാഹചര്യം ഒഴിവാക്കാനും ആധുനികസമ്പ്രദായങ്ങളും സാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളുടെ പ്രവർത്തനവുമെല്ലാം പരിശീലിപ്പിച്ച് അവരെ തൊഴിലിന് അർഹരാക്കാനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.