രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ‘എൻ്റെ കേരളം’ പ്രദർശന-വിപണന മേള, കുടുംബശ്രീ ദേശീയ സരസ് മേള എന്നിവയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്ര നഗരത്തിന് ഉത്സവാന്തരീക്ഷം പകർന്നു.
ശിങ്കാരമേളം, സ്കേറ്റിങ് ഷോ, ഫ്ലോട്ടുകൾ, സൂംബ ഡാൻസ്, ചെണ്ടമേളം, ബാന്റ് മേളം, കോൽക്കളി, തെയ്യം, തിറ, മുത്തുക്കുടകൾ എന്നിവ ഘോഷയാത്രക്ക് പൊലിവേകി.
ചൂരൽമല ഉരുൾപ്പൊട്ടൽ, ചൂരൽമലയുടെ അതിജീവനം, പഹൽഗാം ഭീകരാക്രമണം, ലൈഫ് ഭവനം, സാഹിത്യ നഗരം, ആരോഗ്യ ബോധവത്ക്കണം തുടങ്ങിയ ഫ്ലോട്ടുകളാണ് ഘോഷയാത്രയിൽ ഇടം പിടിച്ചത്. ബോധവത്കരണ സന്ദേശങ്ങൾ പകരുന്ന പ്ലാക്കാര്‍ഡുകളും ഉയർത്തിയിരുന്നു.
മാനാഞ്ചിറയിൽ നിന്നാരംഭിച്ച് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സമാപിച്ച ഘോഷയാത്രയിൽ എം എൽഎ മാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്, ഡെപ്യൂട്ടി കലക്ടർ അനിത കുമാരി തുടങ്ങിയവർ അണിനിരന്നു.
ജനപ്രതിനിധികൾ,
കുടുംബശ്രീ അംഗങ്ങൾ,
പൊതുജനങ്ങൾ, സർക്കാർ വകുപ്പുകൾ, എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ് പി സി കേഡറ്റുകൾ തുടങ്ങി ആയിരങ്ങൾ ഘോഷയാത്രയുടെ ഭാഗമായി.