വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ എത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ രാത്രി 7.45 ഓടുകൂടി എത്തുന്ന പ്രധാനമന്ത്രിയെ ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. കനത്ത സുരക്ഷയാണ് കേരള പോലീസും, മറ്റു സുരക്ഷാസേനകളും തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്നത്. കേരള രാജ്ഭവനിൽ തങ്ങുന്ന പ്രധാനമന്ത്രി, വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനു ശേഷം തിരിച്ചുപോകും.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുക.
നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ് ചടങ്ങ്. തുറമുഖ കവാടത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കും. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയ വിശിഷ്ടാതിഥികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 10,000 പേർ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുക്ക് കനത്ത സുരക്ഷാവലയത്തിലാണ് വിഴിഞ്ഞം. കരയിലും കടലിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങളുടെ ട്രയൽ റൺ ഇന്നലെ പൂർത്തിയാക്കിയിരുന്നു