നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പനിയമ പ്രകാരം നാടുകടത്തപ്പെട്ട വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് ഖാലിദ് അബാദിയെ ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ അഷ്റഫ് ടി.കെയുടെ നേതൃത്വത്തിൽ വെള്ളയിൽ എസ്.ഐ ശിവദാസനും സംഘവും ചേർന്ന് പിടികൂടി.
ഇയാൾക്കെതിരെ കോഴിക്കോട് സിറ്റിയിൽ നടക്കാവ്, ടൗൺ, കസബ, വെള്ളയിൽ, എന്നീ സ്റ്റേഷനുകളിൽ കളവ്, മയക്കുമരുന്ന്, അടിപിടി തുടങ്ങിയ വിവിധതരം കേസുകൾ ഉണ്ട്. ഇയാൾക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ ചുമത്തുന്ന കാപ്പ നിയമ പ്രകാരമുള്ള വകുപ്പുകളുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിറ്റിയിൽ പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി ഉത്തരവ് ഇറക്കിയിരുന്നു. തുടർന്നും ഇയാൾ അനുമതി കൂടാതെ ജില്ലയിൽ പ്രവേശിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ബീച്ച് ലയൺസ് പാർക്കിന് സമീപം വെച്ച് ഇയാളെ പിടികൂടുന്നത്. ഈയിടെ ഇത്തരത്തിൽ നിയമ ലംഘനം നടത്തിയ ആറോളം പേരെ സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ കർശനനിയമ നടപടികൾ തുടരുമെന്ന് ഡി.സി.പി അരുൺ കെ പവിത്രൻ അറിയിച്ചു.
സിറ്റി ക്രൈംസ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ,ഷഹീർ പെരുമണ്ണ, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം വെള്ളയിൽ സ്റ്റേഷൻ എസ്.സി.പി.ഒ റിജേഷ്, ഡ്രൈവർ സി.പി.ഒ ഷിനിൽ, ഹോംഗാർഡ് സംജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.