കൊയിലാണ്ടി സാമ്രാജ്യത്വത്തിൻ്റെ കടന്നു വരവായ യൂറോപ്യൻ അധിനിവേശത്തിന് തുടക്കമിട്ട കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയത്തിന് തുടക്കമിടുന്നു. കാപ്പാട്മുനമ്പത്തിനടുത്ത് മ്യൂസിയത്തിനായി സ്ഥലം പരിശോധിക്കാനായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലെത്തി. 10 കോടി രൂപയാണ് ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികൾ വർഷംതോറും എത്താറുള്ള കാപ്പാടിൻ്റെ ചരിത്രപ്രാധാന്യം പഠിക്കാൻ കഴിയുന്ന രീതിയിലുള്ള ആഗോളതലത്തിലുള്ള ഒരു പഠന കേന്ദ്രമാണ് കാപ്പാട് അനുവദിക്കപ്പെട്ടിരിക്കുന്നത്. നാവികനായ വാസ്കോഡ ഗാമ ഇവിടെ 1498 മെയ് 27-നു 170 നാവികരുമൊത്ത് കപ്പൽ ഇറങ്ങി. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള നീണ്ടതും കോളിളക്കം നിറഞ്ഞതുമായ രാഷ്ട്രീയ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളും സമ്പത്തുമായിരുന്നു പുരാതനകാലം മുതൽക്കേ തന്നെ അറബികൾ, ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ, പിൽക്കാലത്ത് പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ തുടങ്ങിയവരെ ഇങ്ങോട്ട് ആകർഷിച്ചത്.
വാസ്കോഡ ഗാമ കപ്പൽ ഇറങ്ങിയതിന്റെ ഓർമ്മക്കായി സമീപകാലത്തുണ്ടാക്കിയ ഒരു ചെറിയ സ്മാരകം മാത്രമാണ് കാപ്പാടുള്ളത്. ‘വാസ്കോഡ ഗാമ ഇവിടെ കപ്പക്കടവിൽ 1498ൽ കപ്പൽ ഇറങ്ങി’ എന്ന് ഈ സ്മാരകത്തിൽ എഴുതിയിരിക്കുന്നു. വാസ്കോഡഗാമയുടെ യാത്ര യൂറോപ്യന്മാർക്ക് മലബാർ തീരത്തേക്ക് സമുദ്രമാർഗ്ഗം നൽകുകയാണുണ്ടായത്. ഇന്ത്യയിലെ 450 വർഷത്തോളം നീണ്ട യൂറോപ്യൻ അധിനിവേശത്തിനും ഇത് കാരണമായി. വാസ്കോഡഗാമ കപ്പൽ ഇറങ്ങുമ്പോൾ കോഴിക്കോട് ഭരിച്ചിരുന്നത് ശക്തരായ സാമൂതിരിമാർ ആയിരുന്നു. മലബാർ അന്ന് സുഗന്ധവ്യഞ്ജനങ്ങൾ, കാലിക്കോ പട്ടുതുണികൾ എന്നിവയ്ക്ക് പ്രശസ്തമായിരുന്നു. മലബാറിൻ്റെ ചരിത്രം, പഴയ കാല കേരളത്തിൻ്റെ ചരിത്രം, അക്കാലത്തെ ഇന്ത്യാ ചരിത്രമടക്കമുള്ള യഥാർത്ഥ ചരിത്രങ്ങൾ പുതിയ തലമുറയ്ക്കും ഭാവിതലമുറയ്ക്കും പഠന വിധേയമാക്കാൻ കഴിയുന്ന തരത്തിലുള്ള ചരിത്ര മ്യൂസിയമാണ് കാപ്പാട് ഒരുങ്ങുക. പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വാസ്കോ എന്ന പേരിൽ നിർമ്മിച്ച ഒരു പാട് ചരിത്ര സ്മാരകങ്ങൾ കേരളത്തിലേക്കുള്ള കടന്നു വരവിനെ ഓർമ്മിപ്പിക്കുന്നതായും യഥാർത്ഥ ചരിത്രം വിദ്യാർത്ഥികളിലേക്കെത്തിക്കുന്ന രീതിയിലുള്ള മ്യൂസിയമാണ് കാപ്പാട് ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിൻ്റെ അവസാന ഭാഗമായ ക്വിറ്റിന്ത്യാ സമരത്തിലെ ഏറ്റവും തീഷ്ണമായ സമരം നടന്ന ചേമഞ്ചേരിയിലാണ് കാപ്പാട് എന്നതും കാപ്പാടിലെ ചരിത്ര സ്മാരകത്തിന് പ്രാധാന്യം വർധിപ്പിക്കുന്നു. ലോകത്തെ ചുരുക്കം കടലോരങ്ങൾക്കു മാത്രം ലഭിക്കുന്ന ബ്ളു ഫ്ളാഗ് പദവിയിലാണ് കാപ്പാട് തീരമുള്ളത്. മനോഹരമായ ഈ തീരം കാണാനും ഒപ്പം പഴയ കാല ചരിത്രം മനസ്സിലാക്കാനും പഠിക്കാനും കഴിയുന്ന ഒരിടമായി കാപ്പാടിനെ മാറ്റി തീർക്കുന്നതിൻ്റെ തുടക്കമാണ് മ്യൂസിയം നിർമ്മിക്കുന്നതിലൂടെ നടപ്പാക്കുകയെന്ന് കാനത്തിൽ ജമീല എം.എൽ.എ പറഞ്ഞു.