കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന രണ്ടാം ഘട്ട വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നു. മെയ് അവസാന വാരത്തോടെ പ്രവർത്തികളെല്ലാം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവർത്തി കരാറെടുത്തത്. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊയിലാണ്ടി ഹാര്‍ബറില്‍ രണ്ട് ഘട്ടങ്ങളായി 26.78 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തുന്നത്.
വികസന പദ്ധതികളില്‍ ഏറ്റവും പ്രധാനം 100 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച ബര്‍ത്തിംഗ് ജെട്ടിയാണ്. കൊയിലാണ്ടി ഹാര്‍ബറില്‍ നേരത്തെ ഉളളതിനേക്കാള്‍ വള്ളങ്ങളും ചെറിയ ബോട്ടുകളുടെയും എണ്ണം കൂടിയിട്ടുണ്ട്. ഇതു കാരണം നിലവില്‍ യാനങ്ങള്‍ക്ക് മത്സ്യം ഇറക്കുന്നതിനായി മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഈ കാത്തിരിപ്പ് ഒഴിവാക്കുന്നതിനാണ് 100 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലും ബര്‍ത്തിംഗ് ജെട്ടി നിര്‍മ്മിച്ചത്. ജെട്ടിയുടെ ഇരുവശത്തും വള്ളങ്ങള്‍ അടുപ്പിക്കാം. ഇതു കാരണം ഇരുവശത്തുമായി 200 മീറ്റര്‍ നീളത്തില്‍ വള്ളങ്ങള്‍ കെട്ടിയിടാന്‍ കഴിയും. അഞ്ചര കോടി (5,54,20,186.90) രൂപയാണ് ഇതിന് ചെലവ് വന്നത്. ബര്‍ത്തിംഗ് ജെട്ടിയുമായി ഹാര്‍ബര്‍ റോഡുകളെ ബന്ധിപ്പിക്കും. നിലവിലെ പാര്‍ക്കിംഗ് പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് ഏക്രയോളം വരുന്ന തെക്കെ പുലിമുട്ടിനോട് ചേര്‍ന്ന് പുതിയ പാര്‍ക്കിംഗ് ഏരിയ സജ്ജമാക്കി. തെക്കെ പുലിമുട്ടിനോട് ചേര്‍ന്നുള്ള പുതിയ പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മാണം, പാര്‍ക്കിംഗ് ഏരിയയിലേക്കുളള സമീപ റോഡുകളുടെ നവീകരണം എന്നിവ ഏതാണ്ട് പൂര്‍ത്തിയായി. കൂടാതെ വല നെയ്യുന്നതിനുള്ള ഷെഡ്, വിശ്രമ മന്ദിരം, മത്സ്യതൊഴിലാളികള്‍ക്ക് സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നതിനായി ലോക്കര്‍ മുറികള്‍, നിലവിലുള്ള നിര്‍മ്മിതികളുടെ അറ്റകുറ്റ പണികള്‍, ഇലക്ട്രിഫിക്കേഷന്‍ പ്രവർത്തികള്‍, മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജിന്റെ നിര്‍മാണം, ജലവിതരണ ശൃംഖലയുടെ നവീകരണം, സി.സി.ടി.വി. സംവിധാനം, ലാന്‍ഡ് സ്‌കേപിംഗ് എന്നിവയാണ് 20.5 കോടിയുടെ രണ്ടാഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍. ഇത് കൂടാതെ 5.88 കോടി രൂപയുടെ ഡ്രഡ്ജിംഗ് പ്രവർത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ബര്‍ ബെയ്സില്‍ അടിഞ്ഞു കൂടിയ 2.28 ലക്ഷം ക്യൂബിക് മീറ്റര്‍ ചെളി മണ്ണ് ഇതിന്റെ ഭാഗമായി ഡ്രഡ്ജിംങ്ങ് ചെയ്തു മാറ്റുന്നുണ്ട്. 2.28 ലക്ഷം ക്യൂബിക് മീറ്റര്‍ഡ്രഡ്ജിംഗ് നടത്തണം.
കൊയിലാണ്ടി ഹാര്‍ബറില്‍ നേരത്തെ ഉള്ളതിനേക്കാള്‍ വള്ളങ്ങളുടെയും ബോട്ടുകളുടെയും എണ്ണം കുട്ടിയത് മൂലം നിലവില്‍ യാനങ്ങള്‍ക്ക് മത്സ്യം ഇറക്കുന്നതിനായി മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് ബോട്ട് ജെട്ടിയും പാര്‍ക്കിംങ്ങ് ഏരിയയും വികസിപ്പിക്കുന്നത്. നിലവില്‍ പദ്ധതികള്‍ എല്ലാം തന്നെ 90 ശതമാനം പൂര്‍ത്തിയായി. അടുത്ത മെയ് 31 മാസത്തിനുളളില്‍ രണ്ടാഘട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മത്സ്യതൊളിലാളികള്‍ക്ക് വല നെയ്യുന്നതും അറ്റകുറ്റ പണികള്‍ക്കുമായി നിര്‍മിക്കുന്ന നെറ്റ് മെന്‍ഡിംഗ് ഷെഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ലോക്കര്‍ റൂമുകള്‍, മത്സ്യതൊഴിലാളികള്‍ക്കുള്ള വിശ്രമ കേന്ദ്രം, ടോയ്‌ലറ്റ് എന്നിവയുടെ പ്രവർത്തികളും പൂര്‍ത്തിയായി. കോണ്‍ക്രീറ്റ് പാര്‍ക്കിംഗ് ഏരിയായുടെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.
നിലവില്‍ കൊയിലാണ്ടി ഹാര്‍ബറിന്റെ ബേസിനുള്ളിലുള്ള ഭൂരിഭാഗം സ്ഥലങ്ങളും മണ്ണടിഞ്ഞിരിക്കുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ഹാര്‍ബറിന്റെ 30 ശതമാനം ഭാഗം മാത്രമേ പൂര്‍ണരീതിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നുള്ളു. ഇത് പരിഹരിക്കാനാണ് 2.28 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ഡ്രഡ്ജിംഗ് ചെയ്തെടുക്കുന്നത്. അടിഞ്ഞു കൂടിയ അവശേഷിക്കുന്ന 8.00 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ഡ്രഡ്ജിംഗ് ചെയ്തു മാറ്റാന്‍ ഇനിയും ഫണ്ട് അനിവാര്യമാണ്. ഒരു ബോട്ട് റിപ്പയറിംഗ് യാര്‍ഡ്, 250 മീറ്റര്‍ ലോലവല്‍ ജട്ടി, വടക്കെ പുലിമുട്ടിന്റെ അറ്റകുറ്റ പണികള്‍ എന്നിവയ്ക്കായി 30 കോടിയുടെ മൂന്നാം ഘട്ട വികസന പദ്ധതിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എം.എസ്.രാകേഷ് പറഞ്ഞു.