തിക്കോടി: തിക്കോടി ഫിഷ് ലാന്റിംഗ് സെന്ററിന്റെ പുനരുദ്ധാരണത്തിനായി 527 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി കാക്കുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയില്‍ പെടുത്തി തിക്കോടി ഫിഷ്‌ലാന്റിംഗ് സെന്റര്‍ പുനരുദ്ധരിക്കുന്നതിനുളള പദ്ധതി സംസ്ഥാന ഹാര്‍ബര്‍ വകുപ്പാണ് തയ്യാറാക്കിയത്. പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കുന്നതിന് മുന്നോടിയായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനിയറിംഗ് ഫോര്‍ ഫിഷറീസ് ടെക്‌നിക്കല്‍ വിങ്ങ് 2023 ഒക്ടോബര്‍ 13ന് തിക്കോടി ഫിഷ്‌ലാന്റിംഗ് സെൻ്റർ സന്ദര്‍ശിച്ചിരുന്നു. നിലവില്‍ തിക്കോടി ഫിഷ്‌ലാന്റിംഗ് സെന്ററിന്റെ തെക്ക് ഭാഗത്ത് 200 മീറ്റര്‍ നീളത്തില്‍ ഗ്രോയിന്‍ (പുലിമുട്ട്) നിര്‍മ്മിച്ചിട്ടുണ്ട്. വടക്കു ഭാഗത്ത് കൂടി 120 മീറ്റര്‍ നീളത്തില്‍ ചെറു പുലിമുട്ട് നിര്‍മ്മിച്ചാലെ മല്‍സ്യ ബന്ധന വള്ളങ്ങള്‍ക്ക് സുരക്ഷിതമായി നങ്കൂരമിടാന്‍ കഴിയുകയുള്ളു. വടക്കു ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ ശാസ്ത്രീയ പഠനം വേണമെന്നാണ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എഞ്ചിനിയറിംങ്ങ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് കൂടി ഉണ്ടെങ്കില്‍ മാത്രമേ തിക്കോടി ഫിഷ്‌ലാന്റിംഗ് സെന്ററിന് ഭരണാനുമതി ലഭിക്കുകയുള്ളു.
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖത്തിന്റെ (ഫിഷ്ലാന്റിംഗ് സെന്റര്‍) നിര്‍മ്മിക്കാന്‍ ഒരു ഏക്രയോളം സ്ഥലം ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് ഇവിടെ ഏറ്റെടുത്തിട്ടുണ്ട്. തിക്കോടി മേഖലയിലെ മത്സ്യ തൊഴിലാളികള്‍ അവരുടെ വള്ളങ്ങളും തോണികളും അടുപ്പിക്കുന്നത് ഇവിടെയാണ്. ഇവിടെ ലേലപ്പുര, ശൗചാലയം, ചുറ്റുമതില്‍, ഗെയിറ്റ്, പാര്‍ക്കിംഗ് ഏരിയ, നിലവിലുളള റോഡിന്റെ പുനരുദ്ധാരണം, വല റിപ്പെയറിംഗ് ഷെഡ്, 120 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് (ഗ്രോയിന്‍), ശുദ്ധ ജല സംവിധാനം, വൈദ്യുതി, വെളിച്ചം, സോളാര്‍ ലൈറ്റ്, നിലവിലുള്ള പുലിമുട്ട് ബലപ്പെടുത്തല്‍ എന്നിവ വേണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പ് മണ്ണ് പരിശോധനയും വേണം. ഇതിനെല്ലാം കൂടിയാണ് 527 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എം.എസ്.രാഗേഷ് പറഞ്ഞു.
തിക്കോടിയില്‍ ആധുനിക സജ്ജീകരണങ്ങളോടെ ഫിഷ് ലാന്റിംഗ് സെന്റര്‍ യാഥാര്‍ത്ഥ്യമായാൽ നാല് മത്സ്യഗ്രാമങ്ങളിലെ മത്സ്യ തൊഴിലാളികള്‍ക്കും അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയോജനപ്പെടും. 200 ലധികം വള്ളങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഈ ഫിഷ്‌ലാന്റിംഗ് സെന്റര്‍ അത്താണിയാകും. ഒട്ടനവധി തൊഴിലവസരങ്ങളും ഉണ്ടാകും. പയ്യോളിയിലും ഫിഷ് ലാന്റിംഗ് സെന്ററിന്റെ പദ്ധതിയുണ്ട്.