പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രൻ (40) ന് ആണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
കുറ്റകരമായ വസ്തു കൈയേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരി ആറ് ഞായറാഴ്‌ചയായിരുന്നു തലസ്ഥാന നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക്‌ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് രാജേന്ദ്രൻ പട്ടാപ്പകൽ വിനീതയെ നഗര ഹൃദയത്തിൽ വെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീതയുടെ നാലര പവൻ തൂക്കം വരുന്ന സ്വർണ മാല കവരുന്നതിനായാണ് പ്രതി ക്രൂരകൃത്യം നടത്തിയത്.