മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള പാതയാണ് തകര്‍ന്നു കിടക്കുന്നത്. കാപ്പാട് തുവ്വപ്പാറയ്ക്ക് സമീപം ഒരു കാര്‍ കടന്നു പോകാനുളള വഴി മാത്രമാണുളളത്. ഇവിടെ റോഡ് മുക്കാല്‍ ഭാഗത്തോളം കടലെടുത്തിരിക്കുകയാണ്. തുവ്വപ്പാറ മുതല്‍ പൊയില്‍ക്കാവ് ബീച്ച് വരെയും സമാന സ്ഥിതിയാണ്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള പൊതു ശ്മശാനമുളള സ്ഥലത്തും റോഡ് പൂര്‍ണ്ണമായി തകര്‍ന്നു കിടപ്പാണ്. കടലാക്രമണത്തെ തുടര്‍ന്ന് നാല് വര്‍ഷത്തിലേറെയായി തീര പാത തകര്‍ന്ന് കിടപ്പാണ്.കൊയിലാണ്ടിയില്‍ നിന്ന് കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെത്താനുളള എളുപ്പ മാര്‍ഗ്ഗമാണിത്. ദേശീയ പാതയിലെ ഗതാഗതക്കുരുക്കില്‍പെടാതെ പോകാനും ഈ റോഡ് ഉപകരിക്കുമായിരുന്നു.
ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിനാണ് റോഡ് ഗതാഗതയോഗ്യമാക്കേണ്ടതിന്റെ ചുമതല. എന്നാല്‍ കടലാക്രമണത്തില്‍ തകര്‍ന്ന് കിടക്കുന്ന കടല്‍ ഭിത്തി പുനര്‍ നിര്‍മ്മിച്ചെങ്കില്‍ മാത്രമേ റോഡ് നന്നാക്കുന്നത് കൊണ്ട് പ്രയോജനം കിട്ടുകയുളളുവെന്നാണ് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് അധികൃതര്‍ പറയുന്നത്. കടല്‍ ഭിത്തി ശക്തിപ്പെടുത്തിയില്ലെങ്കില്‍ ജൂണ്‍,ജൂലായ് മാസത്തില്‍ അനുഭവപ്പെടുന്ന ശക്തമായ കടലാക്രമണത്തില്‍ റോഡ് വീണ്ടും തകരുകയും,റോഡ് നന്നാക്കാന്‍ ഉപയോഗിച്ച തുക പാഴായി പോകുകയും ചെയ്യും.
ഈ ഭാഗത്ത് രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടല്‍ ഭിത്തി കുറച്ച് കൂടി പൊക്കത്തില്‍ പുനര്‍ നിര്‍മ്മിക്കാന്‍ ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല.
കാപ്പാട് തുവ്വപ്പാറ മുതല്‍ ഹാര്‍ബര്‍ വരെ ആറ് കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് തീര പാത തകര്‍ന്ന് കിടക്കുന്നത്. രണ്ടര വര്‍ഷത്തിനുളളില്‍ തുടര്‍ച്ചയായുണ്ടായ കടലേറ്റത്തെ തുടര്‍ന്നാണ് കാപ്പാട് -കൊയിലാണ്ടി തീരപാത പൂര്‍ണ്ണമായി തകര്‍ന്നത്. കാപ്പാട് റോഡ് സ്ഥിരമായി സംരക്ഷിക്കണമെങ്കില്‍ ഈ ഭാഗത്ത് ശക്തമായ കടല്‍ ഭിത്തി നിര്‍മ്മിക്കണം. കടലാക്രമണം ഏറ്റവും രൂക്ഷമായ സംസ്ഥാനത്തെ 10 ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് ഇവിടം.

Leave a Reply

Your email address will not be published.