മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയില്‍ ഹർജി നല്‍കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഹർജിയില്‍ പറയുന്നു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം എ.ഡി.എം ജീവനൊടുക്കാൻ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നു. നവീൻ ബാബുവിനെ അപമാനിക്കാൻ പി.പി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണില്‍ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. നാനൂറോളം പേജുകളുള്ള കുറ്റപത്രം കണ്ണൂർ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നല്‍കിയത്. 82 സാക്ഷികളാണ് കേസിലുള്ളത്.
കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാണു കുടുംബം ഇപ്പോൾ സുപ്രീം കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകന്‍ എംആര്‍ രമേശ് ബാബു ആണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്. ഹര്‍ജി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സുപ്രീം കോടതി പരിഗണിക്കുമെന്നാണ് സൂചന.