ഡോ: ശുരനാട് രാജശേഖരൻ്റെ വേർപാടിലൂടെ ദീർഘ വർഷക്കാലം എനിക്ക് അടുത്ത ബന്ധമുള്ള പ്രിയ സഹപ്രവർത്തകനെയാണ് നഷ്ടമായിട്ടുള്ളത്.
കെ.എസ്.യു – യൂത്ത് കോൺഗ്രസ്സ് കാലം മുതലുള്ള ബന്ധമായിരുന്നു അത്. കൊല്ലം ജില്ലയിൽ ഒരു കാലത്ത് നിരവധി പ്രഗത്ഭരായ കെ.എസ്. യു-യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഉണ്ടായിരുന്നു. മുടങ്ങാതെ നടക്കാറുള്ള കെ.എസ്.യു. ക്യാമ്പുകളിൽ കൊട്ടറഗോപാലകൃഷ്ണൻ, കെ.സി. രാജൻ, ഭാരതി പുരം ശശി, സുരേഷ് ബാബു തുടങ്ങി നിരവധി പേർ പങ്കെടുക്കാറുണ്ട്. രാജശേഖരനും സ്ഥിരമായി പങ്കെടുക്കുന്നത് ഓർമ്മയിൽ വരികയാണ്. കെ.എസ്.യു. വിൻ്റെ ചരിത്രത്തിലെ നാഴിക കല്ലുകളായ ക്യാമ്പുകൾ .
എപ്പോഴും പ്രസാദാത്മകത്വ ത്തോടെയും ഊർജസ്വലമായും പ്രവർത്തിച്ച രാജശേഖരൻ, വളരെ പെട്ടെന്ന് ആരെയും ആകർഷിക്കുന്ന സ്വഭാവമായിരുന്നു.
വിദ്യാർത്ഥി യുവജന പ്രസ്ഥാന കാലത്ത് തന്നെ ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. പിന്നീട് കെ.പി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം നടത്തി. കൊല്ലം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷനായ കാലവും ഓർമ്മയിലെത്തുന്നു. വീക്ഷണം പത്രത്തിൻ്റെ കൊല്ലം ജില്ലാ ലേഖകനായ രാജശേഖരൻ , കൊല്ലം പ്രസ് ക്ലബ് പ്രസിഡണ്ടും ആയിട്ടുണ്ട്. സഹകരണ രംഗത്ത് സുപ്രധാന ദൗത്യങ്ങൾ ഏറ്റെടുക്കുകയുണ്ടായി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിലും ശൂരനാട് നേതൃത്വ പാടവം കാണിച്ചു. വീക്ഷണം മാനേജിങ് എഡിറ്ററായും രാഷ്ട്രീയ കാര്യസമിതി അംഗമായും പ്രവർത്തിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തി രാജശേഖരൻ തയ്യാറാക്കുന്ന ലേഖനങ്ങൾ ഓരോന്നും അതീവ ശ്രദ്ധേയമായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് ആയ കാലത്ത് തിരുവനന്തപുരത്ത് അമ്പലമുക്കിലെ എൻ്റെ താമസ സ്ഥലത്തെ സ്ഥിരം സന്ദർശകരിൽ ഒരാൾ രാജശേഖരനായിരുന്നു. രാഷ്ട്രീയ രംഗത്തെ നീക്കങ്ങളൊക്കെ കൃത്യതയോടെ മനസ്സിലാക്കി, യഥാസമയം അവയെല്ലാം എൻ്റെ ശ്രദ്ധയിൽ കൊണ്ടു വരുമായിരുന്നു. കോൺഗ്രസ്സ് നേതാക്കന്മാരുമായി ഏറെ സൗഹൃദം പുലർത്തിയ രാജശേഖരൻ, എല്ലാവർക്കും ആദരണീയനായിരുന്നു. ഓരോ തവണ പാർല്ലമെൻ്റിലും നിയമ സഭയിലും മത്സരിച്ചത് ഓർമ്മയുണ്ട്. കോഴിക്കോട്ട് വരുമ്പോൾ വീട്ടിൽ വരാമെന്ന് പറഞ്ഞെങ്കിലും വരാൻ കഴിയാതെ പോയതിലുള്ള ദു:ഖം വലുതായി തോന്നുന്നു.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വരുമ്പോൾ ചാത്തന്നൂർ കവലയിൽ എന്നെ കാത്തിരിക്കുന്ന പ്രിയ സ്നേഹിതൻ. വീട്ടിൽ കയറി കുടുംബാംഗങ്ങളോട് സൗഹൃദം പങ്ക് വെച്ച ശേഷമുള്ള ഒന്നിച്ചുള്ള യാത്രകൾ. എല്ലാം മനസ്സിൽ തെളിഞ്ഞു വരുന്നു. പ്രിയ സഹപ്രവർത്തകൻ്റെ വേർപാട് വ്യക്തിപരമായി എനിക്ക് നഷ്ടമാണ്. അതിലേറെ വലിയ നഷ്ടമാണ് പാർട്ടിക്ക് ഉണ്ടായിട്ടുള്ളത്. ഡോ: ശൂരനാട് രാജശേഖരൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
– മുല്ലപ്പള്ളി രാമചന്ദ്രൻ
Latest from Main News
14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച കാസർഗോഡ് ജില്ല
കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇപ്പോഴും തെളിവുകൾ
പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ്







