2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കൻഡറി സ്‌കൂളിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. 629 കോടി രൂപയാണ് കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിയ്ക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത്. ഗുണമേന്മയുള്ള യൂണിഫോം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം കൈത്തറി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകുന്നതിനും കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവ് നല്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്ന കൈത്തറി വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു.
കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലുണ്ടാവുന്നത് മികവിന്റെ വലിയ മാറ്റങ്ങളാണ്.ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കും മുൻപ് പൂർണ്ണമായി വിതരണം ചെയുന്നതിനുള്ള നടപടികൾ, സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ യൂണിഫോമിൽ വരുന്നതിനായി അവധിക്കാലത്ത് തന്നെ യൂണിഫോം തുണിത്തരങ്ങളുടെ വിതരണം, സ്‌കൂളുകളിലെ സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി നിരവധി ഗുണപരമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ സാധ്യമാക്കിയത്. വിദ്യാഭാസ വകുപ്പിന്റെ സൂക്ഷ്മവും കാര്യക്ഷമവുമായ പ്രവർത്തനങ്ങളിലൂടെ മികച്ച പദ്ധതികൾ സ്‌കൂളുകളിൽ നടപ്പിലാക്കാൻ കഴിയുന്നതായും ഇന്ത്യയിൽ ഏറ്റവുമധികം പശ്ചാത്തല സൗകര്യമുള്ള വിദ്യാലയങ്ങൾ കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ എൽ.പി.എസ് കുളത്തൂർ, എൽ.പി.എസ് ആലംകോട്, യു.പി.എസ് ചന്തവിള, യു.പി.എസ് കഠിനംകുളം, എൽ.പി.എസ് കുളത്തൂർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ മന്ത്രിമാരിൽ നിന്നും യൂണിഫോം ഏറ്റുവാങ്ങി. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യതിഥിയായി.