സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിർവഹിച്ചു. പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് 4 കി.ഗ്രാം വീതം അരി വിതരണം ചെയ്യും. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് ഇതിനായി വിതരണം ചെയ്യുന്നത്.
പി എം പോഷൺ പദ്ധതി, ഒരു കേന്ദ്രാവിഷ്‌കൃതമായ പദ്ധതി ആണെങ്കിലും കേരളത്തിൽ നിലവിൽ വളരെ പ്രതീക്ഷയോടെയും ഊർജത്തോടെയുമാണ് നടപ്പിലാക്കുന്നത്. വിദ്യാർഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ ഓരോ വർഷവും ഇതിന് വിഹിതം അനുവദിക്കപ്പെടുന്നു. ഈ മഹത്തായ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകർക്കും പാചക തൊഴിലാളികൾക്കും സ്‌കൂൾ ഭരണസമിതികൾക്കും മാതാപിതാക്കൾക്കും എല്ലാ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേൻമാ പദ്ധതിയുടെ ഭാഗമായുള്ള അധിക പിൻതുണാ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞാൽ സ്‌കൂൾ ഉച്ച ഭക്ഷണത്തിനായി കേരളത്തിലെ കർഷകരിൽ നിന്നും ശേഖരിക്കുന്ന ചുവന്ന അരി നൽകാൻ കഴിയുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയർ പി.കെ. രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സപ്ലൈകോ റീജിയണൽ മാനേജർ എ. സജാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു, പി.ടി.എ പ്രസിഡന്റ് അജിത് കുമാർ, മദർ പി.ടി.എ വി.വിജി, പ്രിൻസിപ്പൽ ഡോ. കെ ലൈലാസ്, എസ്.എം.സി ചെയർപേഴ്സൺ സജയ് നാരായണൻ, ഹെഡ്മിസ്ട്രസ്സ് ലിൻഡാ മാത്യു എന്നിവർ സംബന്ധിച്ചു.