കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ്. അരിക്കുളം പഞ്ചായത്ത് കമ്മറ്റി രാപ്പകൽ സമരം സംഘടിപ്പിച്ചു. എതിർശബ്ദങ്ങളെ ഇല്ലാതാക്കി സർവ്വ അധികാരങ്ങളും ഒരാളിൽത്തന്നെ കേന്ദ്രീകരിച്ചുള്ള നാടുവാഴി ഭരണമാണ് ഇപ്പോൾ കേന്ദ്രത്തിലും കേരളത്തിലും നടക്കുന്നതെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ പറഞ്ഞു. യു.ഡി.എഫ്. അരിക്കുളം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ബില്ലിലൂടെ മുസ്ലീം പള്ളികളുടെ അധീനതയിലുള്ള സ്വത്ത് കൈടക്കാൻ മോദി ശ്രമിക്കുമ്പോൾ കേരളത്തിൽ മുനമ്പം വിഷയത്തിലൂടെ വർഗീയ ചേരിതിരിവുണ്ടാക്കി വോട്ടു നേടാനാണ് പിണറായി ശ്രമിക്കുന്നത്.
മാസപ്പടി കേസിൽ സ്വന്തം മകൾ പ്രതിയാക്കപ്പെട്ടിട്ടും മുഖ്യമന്ത്രി അധികാരത്തിൽ പിടിച്ചു തൂങ്ങുന്നത് സാക്ഷര കേരളത്തിന് അപമാനകരമാണ്. അരവയർ നിറയ്ക്കാൻ വേണ്ടി സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഒരു രൂപ പോലും വർദ്ധിപ്പിക്കില്ലെന്ന് പറയുമ്പോൾ ത്തന്നെ പി.എസ്.സി. ചെയർമാനും മെമ്പർമാർക്കും ലക്ഷങ്ങളാണ് ശമ്പള ഇനത്തിൽ വർദ്ധിപ്പിച്ചിട്ടുള്ളത്. ഇതു വഴി പാർട്ടിയ്ക്ക് വൻതുക ലെവിയായി കിട്ടും എന്നുള്ളതാണ് വർദ്ധനവിലയ്ക്ക് നയിച്ച കാരണമെന്നും മിസ്ഹബ് പറഞ്ഞു.
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സി.രാമദാസ് ആധ്യക്ഷ്യം വഹിച്ചു. മൂസ കോതമ്പ്ര, കെ.പി. വേണുഗോപാലൻ, കെ.പി. രാമചന്ദ്രൻ, വി.വി.എം. ബഷീർ, അക്ബർ അലി, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, ഇ . അശോകൻ, ആർ.പി. ഷോബിഷ് , കെ.അഷറഫ്, രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, എൻ.കെ. അഷറഫ് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി സ്വാഗതവും മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി നന്ദിയും പറഞ്ഞു. ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, അനിൽ കുമാർ അരിക്കുളം, കെ.എം. സുഹൈൽ, കെ.എം. സക്കറിയ, കെ.ശ്രീകുമാർ, അനസ് കാരയാട് ,സി. നാസർ എന്നിവർ നേതൃത്വം നൽകി.