ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ക്രിമിനൽ കുറ്റം ആരോപിച്ച് ഒരു അധ്യാപകനെതിരെ രക്ഷിതാവോ വിദ്യാർത്ഥിയോ പോലീസിൽ പരാതി നൽകിയാൽ, പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടോ എന്ന് നിർണ്ണയിക്കാൻ പ്രാഥമിക അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ആവശ്യമെങ്കിൽ പ്രാഥമിക അന്വേഷണത്തിനിടെ അധ്യാപകന് നോട്ടീസ് നൽകാമെന്നും ഈ കാലയളവിൽ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നു കോടതി നിർദേശിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് ആവശ്യമായ സർക്കുലറോ ഉത്തരവോ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചിരുന്നു.
രക്ഷിതാവോ വിദ്യാർത്ഥിയോ അധ്യാപകനെതിരെ പോലീസിൽ പരാതി നൽകിയാൽ പ്രാഥമികാന്വേഷണത്തിനുശേഷം തുടർനടപടികളിലേക്ക് നീങ്ങിയാൽ മതിയെന്നാണ് പോലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നത്. മൂന്നു മുതൽ ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരാതിയാണെങ്കിൽ ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ പ്രാഥമികാന്വേഷണം നടത്തണമെന്നും സർക്കുലറിലുണ്ട്. ആവശ്യമെങ്കൽ നോട്ടീസ് നൽകിയാകണം തുടർ നടപടികളിലേക്ക് കടക്കാൻ. സത്യാവസ്ഥ കണ്ടെത്തേണ്ടത് പോലീസ് ഉദ്യോഗസ്ഥന്റെ ചുമതലയാണ്. പ്രഥമദൃഷ്ട്യാ തന്നെ കേസ് നിലനിൽക്കുമെന്നു കണ്ടാൽ തുടർനടപടികളിലേക്ക് നീങ്ങാമെന്നും സംസ്ഥാന പൊലീസ് മേധാവി സർക്കുലറിൽ വ്യക്തമാക്കുന്നു.