ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിൽ പ്രതികരിച്ച് യുവതിയുടെ അമ്മ

ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിൽ പ്രതികരിച്ച് യുവതിയുടെ അമ്മ. ആസിഡ് ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് നിരവധി തവണ പൊലീസിൽ പരാതി നൽകിയെന്നും കാര്യക്ഷമമായി ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നുവെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നുവെന്നും യുവതിയുടെ അമ്മ പറഞ്ഞു. ബാലുശ്ശേരി പൊലീസിനെതിരെയാണ് അമ്മ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. എട്ടുതവണ പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല. പകരം പ്രശാന്തിനെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും അവർ പറഞ്ഞു. പ്രതി പ്രശാന്ത് ലഹരിക്ക് അടിമയാണ്. പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെ മൂന്നു വർഷം മുമ്പ് യുവതി വിവാഹമോചനം തേടിയിരുന്നു.

രണ്ട് ദിവസം മുമ്പും യുവതിയെ ആക്രമിക്കാൻ പ്രശാന്ത് പിന്തുടർന്ന് എത്തിയിരുന്നു. യുവതി ഇയാൾക്കൊപ്പം തിരിച്ച് വരാത്തതാണ് വൈരാഗ്യമുണ്ടാകാനുള്ള പ്രധാന കാരണം. ബന്ധുക്കൾക്കും നാട്ടുകാർക്കും മകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ അയച്ചു കൊടുത്തിരുന്നുവെന്നും യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലുമെന്ന് നിരവധി തവണ പ്രശാന്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്ലാസ്കിൽ ആസിഡ് നിറച്ചാണ് പ്രശാന്ത് എത്തിയതെന്നും അമ്മ പറഞ്ഞു. ഇന്നലെ പ്രശാന്ത് യുവതി ചികിത്സയിൽ കഴിയുന്ന ആയുർവേദ ആശുപത്രിയിൽ എത്തിയത് ആസിഡ് ഫ്ലാസ്കിൽ നിറച്ചായിരുന്നു. സംസാരിക്കുന്നതിനിടെ ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു.  ആക്രമണത്തിൽ പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഗുരുതരമായി പൊള്ളലേറ്റ യുവതി ബേർൺ ഐ സിയുവിലാണ് കഴിയുന്നത്. മുഖത്തും നെഞ്ചിലും പുറത്തും പൊള്ളലേറ്റ യുവതി അപടകടനില തരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.