കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇൻ്റര്‍സിറ്റി എക്‌സ്പ്രസ്, നേത്രാവതി ഉള്‍പ്പടെയുളള തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യത്തോട് മുഖം തിരിഞ്ഞ് റെയില്‍വേ അധികൃതര്‍. ഈ വണ്ടികള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ തുടര്‍ നടപടികളൊന്നുമായില്ല. റെയില്‍വെയുടെ അടുത്ത ടൈടേബിള്‍ വരുക ജൂണ്‍ മാസമാണ്. അതിന് മുമ്പ് വണ്ടികള്‍ നിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കൊയിലാണ്ടിക്കാരുടെ കാത്തിരിപ്പ് ഇനിയും നീളും. 2024 ഡിസംബര്‍ 10നാണ് ഷാഫി പറമ്പില്‍ എം.പി മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്. 13ന് തന്നെ എം.പിയുടെ നിവേദനം പരിശോധിക്കാന്‍ റെയില്‍വേ വകുപ്പ് മന്ത്രി മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതാണ്.
മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി എക്‌സ് പ്രസ് (നമ്പര്‍ 22609, 22610), എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി (നമ്പര്‍ 16305, 16306), നേത്രാവതി എക്‌സ്പ്രസ് (16345,16346), മംഗ്‌ളൂര്‍ ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, പുതുച്ചേരി എക്‌സ്പ്രസ് (വീക്കിലി ) ഭാവനഗര്‍ (വീക്കിലി) എക്‌സ്പ്രസ് എന്നിവയ്ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. കൂടാതെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ സമയ ബന്ധിതമായി വികസിപ്പിക്കണമെന്നും എം.പി.ആവശ്യപ്പെട്ടിരുന്നു.
എം.പിയുടെ അഭ്യര്‍ത്ഥന പ്രകാരം പരശുറാം എക്‌സ്പ്രസിലെയും പാസ്സഞ്ചര്‍ വണ്ടികളിലെയും തിരക്ക് പരിഗണിച്ച് ഒരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് കൂടി അനുവദിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുവാനും മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊര്‍ണ്ണൂര്‍-കോഴിക്കോട് വഴി രാത്രി മംഗലാപുരത്ത് എത്തി തിരിച്ച് രാവിലെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വണ്ടികളുടെ മണ്‍സൂണ്‍ സമയ ക്രമത്തിന് മുന്നോടിയായി ടൈം ടേബിള്‍ പുതുക്കുക ജൂണ്‍ മാസത്തോടെയാണ്. അതിന് മുമ്പ് കൊയിലാണ്ടി വഴി കടന്നു പോകുന്ന ഇൻ്റര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് എങ്കിലും സ്റ്റോപ്പ് അനുവദിപ്പിച്ചെടുക്കുകയാണ് വേണ്ടത്.
കൊയിലാണ്ടിയില്‍ പ്ലാറ്റ്‌ഫോം ടൈല്‍പാകി നവീകരിച്ചിട്ടുണ്ട്. പുതിയ ലൈറ്റുകളും സ്ഥാപിച്ചു. പാര്‍ക്കിംങ്ങ് ഏരിയ കോണ്‍ക്രീറ്റ് ചെയ്തു നന്നാക്കി. ലിഫ്റ്റ് സംവിധാനം അടുത്ത മാസത്തോടെ യാഥാര്‍ത്ഥ്യമായേക്കും. ലിഫ്റ്റിന്റെ രണ്ടാം പ്ലാറ്റ് ഫോമിലെ പണി പൂര്‍ത്തിയായി. ഒന്നാം പ്ലാറ്റ് ഫോമിലെ പണി നടക്കുന്നതേയുളളു. യാത്രക്കാര്‍ കൂടിയതോടെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ ഗ്രേഡ് ഉയര്‍ന്നിട്ടുണ്ട്. അത് കണക്കിലെടുത്ത് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി വികസിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം.