വടകര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക കുരുവി ദിനാചരണത്തിൽ ‘പക്ഷികൾ നമ്മുടെ സുഹൃത്തുക്കൾ’ എന്ന വിഷയത്തിൽ പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത് മുറിയമ്പത്ത് പ്രഭാഷണം നടത്തി. മനോഹരമായ കൂട് നിർമ്മിച്ച് പെൺപക്ഷിയെ കൂട് കാണാൻ ക്ഷണിക്കുന്ന ആൺ പക്ഷി. പെൺ പക്ഷിക്ക് കൂട് ഇഷ്ടപെട്ടാൽ അവർ ഒരുമിച്ച് താമസിക്കുന്നു. മുട്ടയിട്ടാൽ പെൺപക്ഷി അടയിരിക്കും; ആൺ പക്ഷി നെൽക്കതിരുകൾ കൊത്തിക്കൊണ്ടുവന്ന് ഭക്ഷണം നൽകും. മുട്ടവിരിഞ്ഞാൽ തന്ത പക്ഷി, തള്ള പക്ഷി, കുട്ടികൾ എല്ലാം ഓരോ വഴിക്ക് പറന്നു പോകും. ഇതാണ് ആറ്റക്കുരുവിയുടെ സവിശേഷത. ഫ്രിഗേറ്റ് എന്ന പക്ഷി പെസഫിക് സമുദ്രത്തിലാണ് വസിക്കുന്നത്, മുട്ടയിടാൻ മാത്രം കരയിലേക്ക് വരും. വെള്ള വയറൻ കടൽപ്പരുന്ത് കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ അതിർത്തിവിട്ട് പുറത്തു പോകാറില്ല. ഇങ്ങനെ എന്തെന്ത് സവിശേഷതകൾ നിറഞ്ഞതാണ് പക്ഷികളുടെ ലോകമെന്ന് ശ്രീജിത്ത് പറഞ്ഞു.
പക്ഷിക്ക് കുടിനീർ ഒരുക്കൽ, പക്ഷികളെ കുറിച്ചുള്ള ഗാനം, കവിത, കഥ എന്നിവ അവതരിപ്പിക്കൽ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. വടകര മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ മണലിൽ മോഹനൻ അധ്യക്ഷനായി. വടയക്കണ്ടി നാരായണൻ, ജി കെ പ്രശാന്ത്, സി.കെ രാജലക്ഷ്മി, എടയത്ത് ശ്രീധരൻ, പപ്പൻ നരിപ്പറ്റ, പ്രദീപ് ചോമ്പാല, വി.കെ അസീസ്, കെസി പവിത്രൻ, ഹരീന്ദ്രൻ കരിമ്പനപാലം തുടങ്ങിയവർ സംസാരിച്ചു. പ്രേംകുമാർ വടകര, അജന്യ സനൽ, കെ കെ ചന്ദ്രൻ, ആൻ്റണി കൊളവട്ടത്ത്, പ്രേമൻ കൈനാട്ടി എന്നിവർ പക്ഷികളെ കുറിച്ചുള്ള പാട്ടുകൾ, കവിത, കഥ എന്നിവ അവതരിപ്പിച്ചു. നേരത്തെ മുനിസിപ്പൽ പാർക്കിൽ ‘വടകര സൗഹൃദ കൂട്ടായ്മ’യുടെ ‘പക്ഷികൾക്ക് കുടിനീർ’ പദ്ധതി കവി ഇ വി വൽസൺ ഉദ്ഘാടനം ചെയ്തു.