കണ്ണൂർ പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ. താമസ സ്ഥലത്തിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. തമിഴ്നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വാടക കോട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും മൂന്നാമത്തെ കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പന്ത്രണ്ട് മണിയോടെ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്‍റെ പിതാവിനെയും മാതാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.