വടകര ദേശീയപാതയിൽ ലിങ്ക് റോഡ് തെക്കുഭാഗത്തായി ഉയര പാതയുടെ പണി മുടങ്ങിയ സ്ഥലം ഷാഫി പറമ്പിൽ എം.പിയും കെ.കെ രമ എം.എൽ.എയും സന്ദർശിച്ചു. നിർമ്മാണ തകരാറുമൂലം ഗർഡറുകൾ ഉപയോഗിക്കാനാവാത്ത സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ശനിയാഴ്ച വൈകിട്ട് ഇരുവരും സ്ഥലംസന്ദർശിച്ചത്. നിർദിഷ്ട പാതയിൽ നിന്ന് വടക്കുഭാഗത്ത് നിന്ന് എട്ടു ഫില്ലറുകളിലായി 32 ഗർഡറുകൾ സ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസം ലിങ്ക് റോഡിന് തെക്കുഭാഗത്ത് പണി തുടങ്ങിയപ്പോഴാണ് തൂണിൽ ഉറപ്പിക്കാൻ പാകത്തിലല്ല ഗർഡറുകൾ വാർത്തത് എന്ന് മനസ്സിലായത്. ഇതോടെ പണി നിർത്തിവയ്ക്കുകയായിരുന്നു. ദേശീയപാതയിൽ ഈ വിഷയം അടക്കം നിർമ്മാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയെയും ദേശീയപാത അതോററ്ററി ഉയർന്ന ഉദ്യോഗസ്ഥരെയും കാര്യങ്ങൾ ധരിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അഴിയൂർ മുതൽ മൂരാട് വരെയുള്ള ദേശീയപാത നിർമ്മാണപ്രവർത്തിയുടെ അപാകതകളെക്കുറിച്ച് ധരിപ്പിച്ചെങ്കിലും ഇവിടെ ജനങ്ങളുടെ പ്രക്ഷോഭം നടക്കുന്നുവെന്ന് വിചിത്ര വാദമാണ് വകുപ്പ് മേധാവികൾ മന്ത്രിയെ ധരിപ്പിച്ചത്. എന്നാൽ ഒരിടത്തും പ്രക്ഷോഭം നടക്കുന്നില്ല എന്നും ജനങ്ങളുടെ പ്രയാസങ്ങൾ ഞാനും എം.എൽ.എ കെ.കെ രമയും അറിയിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഫലപ്രദമായ പരിഹാരം ഉണ്ടാകുന്നില്ലെന്ന് ഷാഫി പറഞ്ഞു. വടകര ഗർഡർ വിഷയം തൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് പ്രൊജക്റ്റ് ഡയറക്ടർ പറഞ്ഞതായും എം.പി പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഷാഫി പറമ്പിൽ പറഞ്ഞു. ഇവരോടൊപ്പം യു.ഡി.എഫ് നേതാക്കളായ പി.കെ ഹബീബ്, വി.കെ പ്രേമൻ, പി.എസ് രഞ്ജിത് കുമാർ, പ്രദീപ് ചോമ്പാല, ശ്രീലേഷ്. ടി.പി എന്നിവർ ഉണ്ടായിരുന്നു.