പിഷാരികാവ് ക്ഷേത്രത്തില്‍ എഴുന്നളളിപ്പിന് ആനകളുടെ എണ്ണം കുറച്ചു,വലിയ വിളക്കിനും കാളിയാട്ടത്തിനും മൂന്ന് ആനകള്‍ മാത്രം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ആന എഴുന്നളളിപ്പിന് കടുത്ത നിയന്ത്രണവുമായി ദേവസ്വം അധികൃതര്‍. മാര്‍ച്ച് 30നാണ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറുക. കൊടിയേറ്റ ദിവസം മുതല്‍ മൂന്ന് നേരം ശീവേലി എഴുന്നളളത്ത് ഉണ്ടാവും.കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെറിയ വിളക്ക് ദിവസം വരെ അഞ്ച് ആനകളെയും വലിയ വിളക്കിനും കാളിയാട്ടത്തിനും ഏഴ് ആനകളെയുമാണ് എഴുന്നളളിപ്പിന് അണിനിരത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ചെറിയ വിളക്ക് വരെ ഒരു കൊമ്പനാനയെയാണ് എഴുന്നളളത്തിനായി ഉപയോഗിക്കുക.ഏപ്രില്‍ നാലിനാണ് ചെറിയ വിളക്ക്. അഞ്ചിന് വലിയ വിളക്കും,ആറിന് കാളിയാട്ടവുമാണ്. വലിയ വിളക്കിനും കാളിയാട്ടത്തിനും രണ്ട് കൊമ്പനാനകളും ഒരു പിടിയാനയുമുണ്ടാവും. പിഷാരികാവിലെ ആചാരമനുസരിച്ച് ക്ഷേത്രത്തിലെ പ്രധാന നാന്ദകം എഴുന്നളളിക്കുക സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്താണ്.
ക്ഷേത്രത്തില്‍ കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒട്ടെറെ ആഘോഷ അവകാശ വരവുകള്‍ എത്തിച്ചേരാനുണ്ട്. മിക്ക വരവുകളിലും ആനകളുമുണ്ടാവും. ഇത്തവണ ഇതിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ ദേവസ്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പതിവ് പോലെ ഇത്തവണയും വാദ്യമേളങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്നുണ്ട്. കൊടിയേറ്റം മുതല്‍ ചെറിയ വിളക്ക് ദിവസം വരെ കേരളത്തിലെ അറിയപ്പെടുന്ന വാദ്യ കലാകാരന്‍മാരെ അണിനിരത്തി തായമ്പക ഉണ്ടാകും. ചെറിയ വിളക്ക് വരെ എണ്‍തോളം വാദ്യകലാകാരന്‍മാര്‍ താളമേളമൊരുക്കും. വലിയ വിളക്കിനും കാളിയാട്ടത്തിനും രണ്ട് പന്തിമേളമാകുമ്പോള്‍ 140 മേളക്കര്‍ ഉണ്ടാവും.
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആന വിരണ്ടതിനെ തുടര്‍ന്ന് മൂന്നും പേര്‍ മരിക്കാനും,നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സംഭവങ്ങളെ തുടര്‍ന്നാണ് ആന എഴുന്നളൡപ്പിന് ജില്ലാ മോണിറ്ററിംങ്ങ് കമ്മിറ്റി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Leave a Reply

Your email address will not be published.