പോലീസ് താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ ലൈസൻ ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാവാത്ത നിരവധി വിദ്യാർത്ഥികളെ പോലീസ് പിടികൂടി. ഹെൽമറ്റില്ലാതെ മൂന്നു പേരെ വെച്ചുള്ള യാത്രയിലാണ് പലരും പിടിയിലായത്.
പിടിയിലായ പ്രായപൂർത്തിയാകാത്ത ഡ്രൈവർമാരുടെ രക്ഷിതാക്കൾക്ക് 25,000 മുതൽ 35,000 വരെയാണ് പിഴ. പിഴ കോടതിയിലാണ് അടയ്ക്കേണ്ടത്. വാഹനത്തിന്റെ ആർ.സി ഒരുവർഷത്തേക്ക് റദ്ദാക്കും. വാഹനമോടിച്ച കുട്ടിയ്ക്ക് 25 വയസ് വരെ ലൈസൻസ് ലഭിക്കില്ല. വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് തുക അനുവദിക്കില്ല. ഇരയ്ക്ക് വലിയ നഷ്ടപരിഹാരം സ്വന്തമായി നൽകേണ്ടി വരും. പ്രവാസി കുടുംബങ്ങളിൽ വാഹനം രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ പേരിലാണെങ്കിലും മിക്കപ്പോഴും ഉപയോഗിക്കുന്നത് കുട്ടികളായിരിക്കും.
റോഡിൽ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാൽ ബൈക്കിന്റെ വിവരങ്ങൾ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാൾ നമ്പർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സാഹസങ്ങൾ ജീവൻ അപകടത്തിലാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ക്യാമറകളും മറ്റും പരിശോധിച്ച് ഇത്തരക്കാരെ പിടികൂടാറാണ് പതിവ്.
