പ്രവാസത്തിലെ പെരുന്നാൾ രാവ്

/

മറുനാട്ടിൽ നിന്ന് പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുമ്പോഴത്തെ മികച്ച അനുഭൂതികളിലൊന്ന് പ്രവാസം വരിക്കുന്നതിന് മുൻപുണ്ടായിരുന്ന പലപല പെരുന്നാൾ രാവുകളെ ഓർത്തെടുക്കുകയെന്നതാണ്. “Man is a bundle of memories” എന്നെവിടെയോ വായിച്ചതോർക്കുന്നു. ഗതകാല സ്മൃതികളുടെ അമൂല്യ ശേഖരത്താൽ സമ്പന്നമായൊരു കളപ്പുര മനസ്സിലുണ്ടെന്നതിനാൽ പ്രവാസ പൂർവ്വ കാലത്തെ പല പെരുന്നാൾ രാവുകളുടെ ചിത്രങ്ങൾ തിരശ്ശീലയിലെന്നപോലെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്.

മനസ്സിൽ നാടോർമ്മകളെ താലോലിച്ചുകൊണ്ട് ദുബായ് നഗരത്തിന്റെ പെരുന്നാൾ തിരക്കുകളിലേക്കിറങ്ങുകയാണ്. പൊടിക്കാറ്റ് വീശി മണല് പറക്കുന്ന
മരുഭൂമിയിലെ മൺകൂനകൾക്കുമുകളിൾ ദീർഘദൃഷ്ടിയുള്ള ഭരണകർത്താക്കൾ നിശ്ചയദാർഢ്യം കൊണ്ട് കെട്ടിപ്പൊക്കിയ സുന്ദര നഗരങ്ങളിലൊന്നാണ് ദുബായ്. റോഡരികുകളിലെ സ്ഥിരം വിളക്കുമരങ്ങളുടെ പ്രകാശവർഷത്തോടൊപ്പം പലനിറങ്ങളിലുള്ള അലങ്കാരവിളക്കുകളുടെ മിന്നലാട്ടവും ചേർന്നതോടെ പെരുന്നാൾ രാവിന്റെ പ്രതീതി പൂർണ്ണം.

നാട്ടിലായിരുന്നപ്പോൾ പെരുന്നാൾ രാവിന്റെ ആവേശവും ആഹ്ലാദവുമൊക്കെ വടകര താഴെയങ്ങാടിയിലെ കോതിബസാറും, ജെ.ടി റോഡും, മാർക്കറ്റ് റോഡും എടോടിയും പിന്നിട്ട്‌ കോഴിക്കോടൻ നഗരഹൃദയത്തിലെ ‌ചെറൂട്ടി റോഡിലും എസ്.എം സ്ട്രീറ്റിലും ഫോക്കസും ആർ.പിയും തൊട്ട് ഹൈലൈറ്റ് വരെയുള്ള മാളുകളിലുമൊക്കെയായിരുന്നെങ്കിൽ ഇപ്പോഴത് ദുബായ് നഗരത്തിലെ മലയാളികളുടെ സംഗമഭൂമിയായ ദൈറ നൈഫിലും കറാമയിലും ബർദുബൈയിലുമൊക്കെയാണ്..

ഇവിടങ്ങളിലെ വഴിയോരങ്ങൾ പെരുന്നാൾ രാവായതിനാൽ പതിവിലധികം വർണ്ണശഭളവും ജനനിബിഢവുമാണ്. ചെറുതും വലുതുമായ റെസ്റ്റോറന്റുകളിൽ മിക്കതിനും മുന്നിൽ നോമ്പ് തുടങ്ങുന്നതോടെ പ്രത്യക്ഷപ്പെടുന്ന ദീപാലങ്കാരങ്ങളോടു കൂടിയ ചെറു കൗണ്ടറുകളാണ് ഈ തെരുവുകളുടെ സജീവതക്ക് മാറ്റ് കൂട്ടുന്നത്. കോഴിക്കോടൻ വൈകുന്നേരങ്ങളെ അനുസ്മരിപ്പിക്കും വിധം ഉപ്പിലിട്ടതും ചുരണ്ടി ഐസും കുലുക്കി സർബത്തുമൊക്കെയാണ് ഈ ചെറു കൗണ്ടറുകളെ ഇത്രമേൽ ജനപ്രിയമാക്കി മാറ്റുന്നത്. നിറഞ്ഞുകവിഞ്ഞ മലയാളികൾക്കിടയിലൂടെ ക്യാപ്റ്റൻ രാജുവിന്റെ ഉയരത്തിലുള്ള നീളൻ കുപ്പായക്കാരായ പാക്കിസ്ഥാനികളെയും കുഞ്ഞുടുപ്പണിഞ്ഞ ഫിലിപ്പൈൻ യുവതിയുവാക്കളെയും അപൂർവ്വമായി കാണുന്നതുകൊണ്ട് മാത്രാമാണ് കേരളമല്ലെന്ന തോന്നലുണ്ടാവുന്നത്.

ആഘോഷങ്ങൾക്കും ആഢംബരങ്ങളും അത്യാഢംബരങ്ങളും പഞ്ഞമില്ലാത്ത ഈ നഗരത്തിൽ പക്ഷെ ആഘോഷങ്ങൾക്ക് അവധികൊടുത്തുകൊണ്ട് വർഷത്തിലെ മുഴുവൻ ദിവസവും ജോലിയെടുക്കുന്ന അനേകം സഹോദരീ സഹോദരങ്ങളുണ്ട്. കുഞ്ഞുടുപ്പും മൈലാഞ്ചിയുമണിഞ്ഞ പിഞ്ചോമനകളുടെ ചിത്രം വാട്സാപ്പ്‌ തുറന്നൊന്ന് കൺനിറയെ കണ്ട് നിർവൃതിയടയാൻ പോലും നേരം തികയാതെ എണ്ണയിട്ട യന്ത്രം പോലെ കുടുംബം പുലർത്താൻ അധ്വാനിക്കുന്നവർ. എന്നാലും ഏതേലുമൊരു നേരത്ത് മൊബൈൽ ഫോണിന്റെ മറുതലക്കലുള്ള പ്രിയപ്പെട്ടവരോട് സന്തോഷം പങ്കുവെച്ചും അവരയച്ചുതരുന്ന ചിത്രങ്ങളുടെ പശ്ചാത്തലം വരെ സൂം ചെയ്ത് നോക്കുന്നതൊക്കെയൊരു രസമാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഇത്തരം പൊടിക്കൈകളിലൂടെ നിലനില്പിനാവശ്യമായ മാനസികോല്ലാസം കണ്ടെത്തുന്നതിൽ സ്വയംപര്യാപ്തരായ വിഭാഗമാണ് പ്രവാസികൾ.

“കടമകൾക്ക് കരമടക്കാൻ കടല് കടന്നവരുടെ ഖൽബ് നിറഞ്ഞ ഈദ് മുബാറക്‌” -അബ്‌ശർ ഹംസ പയ്യോളി

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ അവയവദാന ക്യാമ്പയിൻ നടത്തി

Next Story

കൊയിലാണ്ടി ജി.വി.എച്ച് എസ്സ് എസ്സിൽ ഖര – ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാൻ മൂന്ന് യൂനിറ്റ് ഹൈബ്രിഡ് കമ്പോസ്റ്റർ സ്ഥാപിച്ചു

Latest from Local News

മേപ്പയ്യൂർ പാലിയേറ്റീവിന് ധനസഹായം വിതരണം ചെയ്തു

  മേപ്പയ്യൂർ : ദുബൈ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻ്ററിന് നൽകുന്ന ധനസഹായത്തിൻ്റെ ചെക്ക് ദുബൈ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

“സക്ഷം” അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ

വടകര മൂരാട് വാഹനാപകടം; മരണപ്പെട്ടത് മാഹി പുന്നോൽ സ്വദേശികള്‍

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,