നാട്ടില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം നല്‍കിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇതു സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏതൊരു വന്യമൃഗത്തെയും വെടിവെക്കുമെന്നും ഇതിനായി ഷൂട്ടര്‍മാരെ നിയമിക്കുമെന്നുമുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന വിവാദമായിരുന്നു. 1972 ലെ നിയമ പ്രകാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരെ നിയമിക്കുന്നത് വന്യജീവികളെ സംരക്ഷിക്കാനാണെന്നും കൊല്ലാനല്ലെന്നും കാട്ടി അഡ്വ ടി എസ് സന്തോഷ് തുടങ്ങിയവര്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജനങ്ങളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്നും നിയമവിരുദ്ധമാണെങ്കിലും എല്ലാ പാര്‍ട്ടികളും ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണെന്നും കാട്ടി ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ കഴിഞ്ഞദിവസം പുറത്തുവിട്ട വിഡിയോയാണ് വിവാദമായത്. ഭൂവിസ്തൃതിയില്‍ കേരളത്തില്‍ മൂന്നാമത്തെ പഞ്ചായത്താണ് ചക്കിട്ടപ്പാറ. 145.45 ചതുരശ്ര കിമീ ആണ് ചുറ്റളവ്. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനവും വനഭൂമിയാണ്. 10 വാര്‍ഡുകള്‍ വനഭൂമിയാല്‍ ചുറ്റപ്പെട്ടതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നമാണ് വന്യജീവി ആക്രമണം. കൃഷിക്കാര്‍ക്ക് ഉപജീവനം നടത്താനാവുന്നില്ല. മലയോര മേഖലയിലെ കര്‍ഷകര്‍ അസംതൃപ്തരാണ്. ജനങ്ങള്‍ സ്ഫോടനാത്മകമായ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും സുനില്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാന്‍ നിര്‍ദേശം നല്‍കിയതെന്നും പ്രസിഡന്റ് പറഞ്ഞു. അതൊരു വൈകാരിക തീരുമാനമല്ലെന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നിയമം കയ്യിലെടുക്കുന്നതില്‍ പുനരാലോചന അനിവാര്യമാണ്. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്. അനധികൃത കാര്യങ്ങള്‍ നടന്നാല്‍ വനംവകുപ്പ് അനുശാസിക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.