ഓട്ടോറിക്ഷകളിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ നിർബന്ധമായും പതിപ്പിക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിച്ചു.
മാർച്ച് ഒന്നുമുതൽ എല്ലാ ഓട്ടോകളിലും നിർബന്ധമായും സ്റ്റിക്കർ പതിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതിനെതിരേ ഓട്ടോറിക്ഷാ തൊഴിലാളികൾ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. മാർച്ച് രണ്ടാം വാരമായിട്ടും ഓട്ടോറിക്ഷകളിലൊന്നിലും സ്റ്റിക്കറുകളും പതിപ്പിച്ചു തുടങ്ങിയിരുന്നുമില്ല. തുടർന്നാണ് സർക്കാരുമായി വീണ്ടും ചർച്ച നടത്തിയത്.
ഓട്ടോറിക്ഷ തൊഴിലാളികൾ അമിത തുക ഈടാക്കുന്നുവെന്നും മീറ്ററിടാതെയാണ് ഓടുന്നതെന്നുമെല്ലാമുള്ള പരാതികൾ തുടർച്ചയായി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കാൻ തീരുമാനിച്ചത്.