താമരശ്ശേരി ഷഹബാസ് വധകേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്. ഷഹബാസ് കൊലക്കേസില്‍ പിടിയിലായ അഞ്ച് വിദ്യാർഥികളെ പോലീസ് സംരക്ഷണത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്. വൃത്തിയുള്ള കൈപ്പടയില്‍ എഴുതി സാധാരണ തപാലിലാണ് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപകന് കത്ത് ലഭിച്ചത്. പരീക്ഷ കഴിയും മുമ്പ് ഇവരെ അപായപ്പെടുത്തുമെന്നാണ് കത്തിലെ ഉള്ളടക്കം.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതർ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള കേസായതിനാല്‍ അതീവരഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നത്. കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്കൂളില്‍നിന്ന് മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. ഷഹബാസിനെതിരെ നടന്ന അക്രമത്തില്‍ അമർഷം രേഖപ്പെടുത്തുകയും കുറ്റാരോപിതർക്കെതിരെ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്.
കോരങ്ങാട്ടെ വിദ്യാലയത്തില്‍ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയേ എഴുതാൻ പറ്റൂവെന്നും എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂർത്തിയാക്കും മുമ്പേ കുട്ടികളെ അപായപ്പെടുത്തുമെന്നുമാണ് ഭീഷണിക്കത്തില്‍ പറയുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീല്‍ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഉള്ളടക്കത്തിലെ പരാമർശങ്ങള്‍ പരിശോധിക്കുമ്പോൾ കത്തെഴുതിയിരിക്കുന്നത് വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എൻ.ജി.ഒ ക്വാർട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെ തുടർന്ന് അവസാനദിവസം ഒബ്സർവേഷൻ ഹോമിലേക്കും മാറ്റുന്നതിന് മുമ്പാണെന്നത് വ്യക്തമാണ്. തിങ്കളാഴ്ചയാണ് പരീക്ഷാകേന്ദ്രം മാറ്റുന്നത്. ചൊവ്വാഴ്ചയാണ് ആറാമത്തെ വിദ്യാർത്ഥി പിടിയിലായത്.







