മലപ്പുറം കോഡൂരിൽ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് കണ്ടക്ടറാണ് മര്‍ദിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓട്ടോറിക്ഷ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അബ്ദുൾ ലത്തീഫിനെ മർദ്ദിച്ചതെന്നാണ് വിവരം.
സംഭവത്തിന് ശേഷം സ്വയം ഓട്ടോറിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയ അബ്ദുല്‍ ലത്തീഫ് ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ഇന്നലെയും താനൂരിൽ സമാനമായ രീതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചിരുന്നു.