വിദ്യാർത്ഥികളും പൊതുസമൂഹവും പവിത്രൻ മാഷെന്നും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾ പവിയെന്നും വിളിക്കുന്ന പവിത്രൻ മേലൂരെന്ന മാധ്യമ പ്രവർത്തകൻ നമ്മെ വിട്ടുപോയിട്ട് മാർച്ച് 2ന് ഒരു വർഷം പൂർത്തിയാകുകയാണ്. ജീവിതത്തിൽ ഒരുപാട് ആവശ്യങ്ങൾ നിറവേറ്റാൻ ബാക്കിയുണ്ടെന്നറിഞ്ഞിട്ടും തൻ്റെ രീതികളിൽ ഒരു ടെൻഷനും കാണിക്കാതെ നടക്കുമായിരുന്ന ഇദ്ദേഹം ഒരു രാത്രി മരണത്തിലേക്ക് നടന്നുപോയത് അറിയാവുന്നവർക്ക് വേദനയുണ്ടാക്കിക്കൊണ്ടാണ്.
കൃത്യമായ രാഷ്ട്രീയ നിലപാട്, വാർത്തകളിൽ കൃത്യത വേണമെന്ന തിരിച്ചറിവ്, ഏതു വാർത്തയേയും ഗൗരവത്തോടെ കാണണമെന്ന കാഴ്ചപ്പാട് എന്നിവയെല്ലാം ഈ മാധ്യമ പ്രവർത്തകനെ മറ്റുള്ളവരിൽ നിന്നും വ്യതിരിക്തനാക്കുന്നു. എത്ര കിലോമീറ്റർ നടക്കേണ്ടി വന്നാലും കുഴപ്പമില്ല സംഭവം നടന്ന സ്ഥലത്തു പോയി വാർത്തകൾ ശേഖരിക്കണമെന്ന വാർത്തയെടുപ്പിലെ സത്യസന്ധത പവിത്രൻ മേലൂരിൻ്റെ പ്രത്യേകത യായിരുന്നു. വാർത്തയുടെ പൂർണ്ണതയ്ക്കായി മറ്റു മാധ്യമപ്രവർത്തകരെ ശ്രദ്ധയോടെ കേൾക്കുകയെന്നത് ഒരേ വാർത്തയുടെ വ്യത്യസ്ത തലങ്ങളെ വിലയിരുത്താനും അത് സ്വന്തം വാർത്തയുടെ പൂർണ്ണതയക്കു വേണ്ടിയുള്ള രീതിയാക്കി മാറ്റാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പത്ര റിലീസുകളിൽ വരുന്ന അക്ഷരത്തെറ്റുകൾ, വ്യാകരണപ്പിശകുകൾ തുടങ്ങിയവയെല്ലാം ക്ഷമിക്കാൻ പാടില്ലാത്ത കുറ്റകൃത്യങ്ങളാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അധ്യാപകരോ മറ്റു സംസ്ക്കാരത്തിൽ ഉയർന്നവരോ ആണെങ്കിൽ ഇത്തരം തെറ്റുകൾ പൊറുക്കപ്പെടരുതെന്ന് പറയുക മാത്രമല്ല, പൊതുസമൂഹത്തിൽ വച്ച് ചോദ്യം ചെയ്യാനും ഈ പത്രപ്രവർത്തകൻ മടി കാണിച്ചിരുന്നില്ല. തൊഴിലാളി സംഘടന, പ്രവർത്തകരോ, സാധാരണക്കാരോ എഴുതിക്കൊണ്ടുവരുന്ന പത്രക്കുറിപ്പുകളെ അവയിൽ അക്ഷരത്തെറ്റുണ്ടെങ്കിൽ പോലും അവരുടെ സാഹചര്യം മനസ്സിലാക്കിക്കൊണ്ടുള്ള മാനുഷികമായ പരിഗണന നൽകാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. കായികരംഗം, കലാരംഗം എന്നിവയെ വലിയ താൽപര്യത്തോടെ കണ്ടു കൊണ്ട് അത്തരം വേദികളിൽ റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക പാടവം തന്നെ ഇദ്ദേഹത്തിനുണ്ടായിരുന്നു. പഴയ കൊയിലാണ്ടി മൈതാനിയിലെ പന്തുകളിക്കാരനായതിനാൽ സ്പോർട്സ് രംഗം കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഇദ്ദേഹത്തിന് കഴിയുമായിരുന്നു. കലോത്സവ വേദികളിൽ നാടകമായിരുന്നു എന്നും പ്രിയപ്പെട്ട ഐറ്റം. മുഴുവൻ നാടകങ്ങളും അത്തരം വേദികളിൽ കാണുക എന്നത് പ്രത്യേകതയായിരുന്നു. ഉത്സവപ്പറമ്പുകളിലും മറ്റിടങ്ങളിലും നാടകം കാണാനുള്ള ഒരവസരവും ഒഴിവാക്കിയിരുന്നില്ല. മേളങ്ങൾ കാണാനും വ്യത്യസ്തതയാർന്ന ഉൽസവപ്പറമ്പുകളിൽ ചുറ്റിനടക്കാനും കഴിയുന്നത് ഒരു ലഹരിയായി കണ്ടിരുന്ന ഇദ്ദേഹം പൊതു സാംസ്ക്കാരിക പ്രവർത്തനങ്ങളെ ഒരു പോസിറ്റീവ് എനർജിയായാണ് കണ്ടെത്തിയത്. കൊയിലാണ്ടി റെഡ് കർട്ടൻ സാംസ്കാരിക സമിതിയുമായി അദ്ദേഹം ഏറെക്കാലം ബന്ധപ്പെട്ടിരുന്നു.