താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ. ഫെയർവെൽ പരിപാടിയെ ചൊല്ലിയാണ് വിദ്യാർത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലിൽ വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്.
രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടാതെന്ന് ട്യൂഷൻ സെന്റർ നടത്തുന്ന അരുൺ സത്യൻ പറഞ്ഞു. മകനെ ഈ അവസ്ഥയിലാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ പിതാവ് പറഞ്ഞു. മകനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. മുതിർന്നവർ മർദിക്കാതെ ഇങ്ങനെ പരിക്കേൽക്കില്ല. വലിയ ആളുകൾ മർദിച്ചു എന്നാണ് മനസിലാക്കുന്നത്. മാരകമായ പരിക്കേറ്റിട്ടുണ്ട്. മുമ്പ് ഒരു സംഘർഷത്തിലും ഉൾപ്പെടാത്ത കുട്ടിയാണ് മകൻ. നാലര മണിക്കാണ് അടുത്ത കൂട്ടുകാരിൽ ഒരാൾ മകനെ വിളച്ചിറക്കി കൊണ്ടുപോയത്. ഏഴുമണിക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒന്നും സംസാരിക്കാതെ മുറിയിൽ പോയി കിടക്കുകയായിരുന്നു. പിന്നീട് ഛർദ്ദിയും മറ്റും വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.