നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം യു.ഡി.എഫിന് തന്നെ. യു.ഡി.എഫിന്റെ ജില്ലാ നേതൃത്വത്തിന്റെ തീരുമാനപ്രകാരം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അവസാനത്തെ ഒരു വർഷം മുസ്ലിം ലീഗിന് കൈമാറാനായിരുന്നു മുൻ തീരുമാനം. എന്നാൽ കോൺഗ്രസ് നേതാവായ പോളി കാരക്കട പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരി 27 മുസ്ലിം ലീഗ് സ്വതന്ത്രൻ അവിശ്വാസപ്രമേയം കൊണ്ടുവരുകയും പ്രസിഡൻറ് പോളി കാരക്കട പുറത്താക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.
പ്രസിഡൻ്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിംലീഗിലെ ഒ. കെ അമ്മദും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ പ്രസിഡണ്ട് പോളി കാരക്കടയും തമ്മിലായിരുന്നു മത്സരം. നിലവിൽ 13 അംഗ ഭരണസമിതിയിൽ പോളി കാരക്കടയെ കൂടാതെ യു.ഡി.എഫിന് ഏഴ് സീറ്റും എൽ.ഡി.എഫിന് നാല് സീറ്റും ഒരു സ്വതന്ത്രനും ആണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായി അമ്മതിന് വോട്ട് ചെയ്തു. അദ്ദേഹത്തിന് എട്ട് വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പോളി കാരക്കടയ്ക്ക് അഞ്ച് അംഗങ്ങളുടെ വോട്ടുമാണ് ലഭിച്ചത്. ഇരു മുന്നണികളിലും പെടാതെ സ്വതന്ത്രനായി മത്സരിച്ച വിജയിച്ച അരുൺ ജോസ് യു.ഡി.എഫിനോടൊപ്പം നിന്നതും ഇവരുടെ വിജയം സുനിശ്ചിതമാക്കി. മുൻ പ്രസിഡൻ്റ് പോളി കാരക്കട ഇടതു പാളയത്തിലെത്തി പ്രസിഡൻ്റാകാൻ നടത്തിയ ശ്രമം വിജയിച്ചില്ല. യുഡിഎഫ് പാളയത്തിൽ വിള്ളൽ ഉണ്ടാക്കാനുള്ള എൽ.ഡി.എഫ് ശ്രമവും പരാജയപ്പെട്ടു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെയും ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺകുമാറിന്റെയും നിരന്തര ഇടപെടൽ കാരണം യു.ഡി.എഫ് അംഗങ്ങൾ ഒറ്റക്കെട്ടായി തന്നെ ഒ.കെ.അമ്മദിന്റെ പിന്നിൽ അണിനിരന്നു. ഇതോടെ മുസ്ലിം ലീഗിലെ ഒ.കെ. അമ്മത് പ്രസിഡൻ്റായി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെയാണ് നടന്നത്.കൂരാച്ചുണ്ട് കൃഷി ഓഫീസർ ആയിരുന്നു വരണാധികാരി.