തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലയ്ക്ക് അഫാനെ പ്രേരിപ്പിച്ചത് പണം നല്‍കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് മുന്‍പ് പ്രതി അമ്മയോടും വല്യമ്മയോടും പണം ആവശ്യപ്പെട്ടിരുന്നു. പണം ഉപയോഗിച്ചത് ലഹരിമരുന്നിന് വേണ്ടിയാണോ എന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതി അഫാന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഫാന്റെ കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് താമസിക്കുന്ന, പിതാവിന്റെ അമ്മയോടു (മുത്തശ്ശി) പണയം വയ്ക്കാനായി അഫാന്‍ പലവട്ടം സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സല്‍മാബീവി സ്വര്‍ണം നല്‍കിയില്ല. തിങ്കളാഴ്ച വീട്ടിലെത്തിയ അഫാന്‍ മുത്തശ്ശിയെ കൊന്നു സ്വര്‍ണം കൈക്കലാക്കിയതായും പൊലീസ് പറയുന്നു. വെഞ്ഞാറമൂട്ടിലെത്തി ഇതു പണയം വച്ചു. ഈ പണം ഉപയോഗിച്ച് ബൈക്കില്‍ പെട്രോള്‍ അടിച്ചുവെന്നാണ് വിവരം.
വെഞ്ഞാറമൂട്ടിലെ അഫാന്റെ കൊലപാതകങ്ങള്‍ എല്ലാം തിങ്കളാഴ്ച രാവിലെ 10.30നും വൈകീട്ട് നാലുമണിക്കും ഇടയിലാണ് നടന്നതെന്നും പൊലീസ് പറയുന്നു. രാവിലെ 10.30ന് പേരുമലയിലെ വീട്ടില്‍ വച്ച് അമ്മ ഷമിയെ കഴുത്തില്‍ ഷാള്‍ കുരുക്കി നിലത്തടിച്ചു. ഉച്ചയ്ക്ക് 1.15നാണ് മുത്തശി സല്‍മാബീവിയെ കൊലപ്പെടുത്തിയത്. പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ വച്ചായിരുന്നു കൊലപാതകം. പോകുംവഴി ചുറ്റിക വാങ്ങിയാണ് പ്രതി സല്‍മാബീവിയുടെ വീട്ടിലേക്ക് പോയത്. എന്നാല്‍ സല്‍മാബീവിയെ മരിച്ചനിലയില്‍ കണ്ടത് വൈകീട്ട് 4.30ന് ആണ്.
അതിനിടെ ഉച്ചയ്ക്ക് മൂന്നിനാണ് പിതൃസഹോദരന്‍ ലത്തീഫിനെ പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടില്‍ വച്ച് ആക്രമിച്ചത്. ലത്തീഫിന്റെ ഭാര്യ സജിതാബീവിയെ അടുക്കയില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫാന്റെ പേരുമലയിലെ വീട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് ലത്തീഫ് താമസിക്കുന്നത്.
വൈകീട്ട് നാലുമണിക്ക് തിരിച്ചു വീട്ടില്‍ എത്തിയാണ് സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്മ ഷമി ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് ആറുമണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി തന്നെയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.