നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും പുതുതായി അഞ്ച് സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. ഇന്റെണൽ വിജിലൻസ് ഓഫീസർ മാരുടെ (ഐവിഒ) നേതൃത്വത്തിലാണ് പുതിയ സ്ക്വാഡുകൾ പ്രവർത്തിക്കുക. ഒപ്പം തദ്ദേശ സ്ഥാപനങ്ങളും പരിശോധന ശക്തമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകൾ ആഴ്ചയിൽ രണ്ട് ദിവസവും നഗരസഭയും കോർപ്പറേഷനും എല്ലാ ദിവസവും പരിശോധന നടത്തേണ്ടതാണ്. ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ ദിവസവേതന നിരക്കിൽ ഉദ്യോഗസ്ഥരെ നിയമിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞ ഒരാഴ്ചക്കിടെ 100 പരിശോധനകൾ നടത്തിയതിൽ 1,25,000 രൂപ പിഴ ചുമത്തി. തുടർദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ജില്ലാ ശുചിത്വ മിഷൻ മിഷൻ കോർഡിനേറ്റർ എം ഗൗതമൻ അറിയിച്ചു.
നിരോധിത ഉൽപ്പന്നങ്ങൾ
പ്ലാസ്റ്റിക് ക്യാരീബാഗുകൾ (കനം നോക്കാതെ), പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, ബൗളുകൾ 500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ, പ്ലാസ്റ്റിക് ടേബിൾ വിരികൾ, തെർമോക്കോൾ, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോ, ഡിഷുകൾ, നോൺ വുവൻ ബാഗുകൾ, പ്ലാസ്റ്റിക് ഫ്ലാഗുകൾ, പ്ലാസ്റ്റിക് ബണ്ടിങ്ങ്, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ, പ്ലാസ്റ്റിക് ജ്യൂസ്, പിവിസി ഫ്ലക്സ് മെറ്റീരിയൽ, ഗാർബേജ് ബാഗുകൾ, പാക്കറ്റുകൾ.