കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 7.45 മണിയോടെ അപകടം നടന്ന ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് തുഛമായ സഹായമാണ് മലബാർ – ഗുരുവായൂർ ദേവസ്വം ബോർഡുകളിൽ നിന്ന് ലഭ്യമായത്.ദുരന്തത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാര് കൂടുതൽ സഹായം ചെയ്യണം. പരുക്കേറ്റവരിൽ 15- ഓളം പേർ ഇപ്പോഴും അതിഗുരുതരാവസ്ഥ നേരിടുകയാണ്. ഒര് രൂപയുടെ സഹായം പോലും അവർക്ക് ലഭിച്ചിട്ടില്ല. അടിയന്തരമായി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി അവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
